- Home
- Magazine
- Web Specials (Magazine)
- World Bicycle day 2022: 104 ദിവസം കൊണ്ട് കോഴിക്കോട് നിന്ന് സിംഗപ്പൂര്‍ വരെ ഒരു സൈക്കിള്‍ യാത്ര
World Bicycle day 2022: 104 ദിവസം കൊണ്ട് കോഴിക്കോട് നിന്ന് സിംഗപ്പൂര്‍ വരെ ഒരു സൈക്കിള്‍ യാത്ര
കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് ഒരു യാത്ര പോകാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് വിമാന യാത്രയാകും. എന്നാല്‍ വന്യമായൊരു യാത്ര നടത്താനാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ അതെങ്ങനെയാകും ? കോഴിക്കോട് സ്വദേശിയും സൈക്കിളിങ്ങ് ഇഷ്ടപ്പെടുന്നയാളുമായ ഫായിസിന് രണ്ടാമതൊരു ആലോചനയുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം, ചവിട്ടി തള്ളിയത് ഒന്നും രണ്ടുമല്ല, 104 ദിവസം കൊണ്ട് ഏഴ് രാജ്യങ്ങള്‍ കടന്ന് 8,000 ത്തോളം കിലോമീറ്ററുകളാണ്. അതെ... 2019 ഒഗസ്റ്റ് 7 ന് കോഴിക്കോട് നിന്ന് ആരംഭിച്ച ആ യാത്ര 104 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 15 ന് അവസാനിച്ചത് അങ്ങ് സിംഗപ്പൂരില്‍. കോഴിക്കോട് നിന്ന് തമിഴ്നാട് വഴി ആന്ധ്ര, തെലുങ്കാന, ഒഡീഷ, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍ വഴി ഇടയ്ക്കൊന്ന് നേപ്പാളിലേക്ക്. അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്ക്.. നോപ്പാളില്‍ നിന്ന് സിലിഗുഡി വഴി മേഘാലയ, ആസം, നാഗാലാന്‍റ് വഴി മ്യാന്മാറിലേക്ക് പിന്നെ ഗള്‍ഫ് ഓഫ് തായ്‍ലന്‍റിനും അന്തമാന്‍ കടലിനും ഇടയില്‍ നീണ്ട് കിടക്കുന്ന തായ്‍ലന്‍റിന്‍റെ ഭൂമിയിലൂടെ മലേഷ്യയിലേക്ക്. ഒടുവില്‍ മലേഷ്യയുടെ തലസ്ഥാനമായ കുലാലമ്പൂര്‍ വഴി സിംഗപ്പൂരിലേക്ക്... മോഹിപ്പിക്കുന്ന ആ സൈക്കിള്‍ യാത്രയുടെ കഥ ഇങ്ങനെ തുടങ്ങുന്നു...

സൗദി അറേബ്യയില്‍ വിപ്രോയില്‍ ജോലി ചെയ്യവേയാണ് ഉപ്പയ്ക്ക് സുഖമില്ലായെന്ന് വീട്ടില്‍ നിന്നും അറിയിക്കുന്നത്. തുടര്‍ന്ന് വിപ്രോയിലെ ജോലി രാജി വച്ച് ഉപ്പയെ ശുശ്രുഷിച്ച് മൂന്ന് വര്‍ഷത്തോളം വീട്ടിലും ആശുപത്രികളിലുമായി ജീവിതം. ഉപ്പയുടെ മരണത്തോടെ ജീവിതത്തില്‍ വലിയൊരു ശൂന്യത അനുഭവപ്പെട്ടു. ജോലിയില്ല, ആളുകളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട്... അതൊരു വല്ലാത്ത കാലമായിരുന്നു..
ജീവിതത്തിലേക്ക് വീണ്ടും തിരിച്ച് വരണമെന്ന് തോന്നിയപ്പോള്‍ , മുന്നില്‍ ശൂന്യത മാത്രം. അതിനെ ഏങ്ങനെ മറികടക്കുമെന്ന ആലോചനയില്‍ നിന്നാണ് സൈക്കിള്‍ യാത്ര എന്ന സ്വപ്നം മുന്നിലേക്ക് വരുന്നത്. എന്നാല്‍, ചെറിയ ദൂരങ്ങള്‍ പ്രലോഭിപ്പിച്ചതേയില്ല. മറിച്ച് ദീര്‍ഘദൂരം ദിവസങ്ങളോളം യാത്ര ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനായി അനുയോജ്യമായ നിരവധി റൂട്ടുകള്‍ തേടി നടന്നു. ഇന്ത്യ മുഴുവനും യാത്ര ചെയ്യുക എന്ന് തുടങ്ങി നിരവധി റൂട്ടുകളെ കുറിച്ച് ആലോചിച്ചു. എന്നാല്‍, അതിനൊന്നും മനസിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തപ്പോഴായിരുന്നു സിംഗപ്പൂര്‍ യാത്രയെ കുറിച്ച് ആലോചിച്ചത്.
കോഴിക്കോട് നിന്ന് സിംഗപ്പൂരേക്ക്... ചരിത്രത്തില്‍ ഇന്നേവരെ ആരും സൈക്കിള്‍ ചവിട്ടിയിട്ടില്ലാത്ത ആ ദൂരം ഒരു പ്രലോഭനമായി മുന്നിലെത്തിയപ്പോള്‍ പിന്നൊന്നും നോക്കിയില്ല. കോഴിക്കോട് - സിംഗപ്പൂര്‍ സൈക്കിള്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി നിരവധി റൂട്ടുകള്‍ കണ്ടെത്തിയെങ്കിലും സാധ്യമെന്ന് തോന്നിയ ഒരു വഴിയാണ് തെരഞ്ഞെടുത്തത്.
യാത്രയെ കുറിച്ച് നിരവധി പേരോട് സംസാരിച്ചു. പ്രോത്സാഹനത്തേക്കാളേറെ നിരുത്സാഹമായിരുന്നു ലഭിച്ചത്. പലര്‍ക്കും ദൂരത്തെ കുറിച്ചും കടന്നു പോകുന്ന രാജ്യങ്ങളെ കുറിച്ചുമുള്ള ആശങ്കകളായിരുന്നു. ചിലര്‍ പരിഹസിച്ചു. ഓരോ പരിഹാസവും എന്നിലെ ആഗ്രഹത്തെ ശക്തിപ്പെടുത്തി.
പിന്മാറാന്‍ മനസ് തയ്യാറായില്ല. ഓരോ നിരുത്സാഹവും പരിഹാസവും എനിക്കുള്ള പ്രോത്സാഹനമായിരുന്നു. ആ വശിയില്‍ നിന്ന് ആദ്യം ചെയ്തത് അടുത്തുള്ള ഒരു പ്രിന്‍റിങ്ങ് കടയില്‍ പോയി യാത്ര പോകാനുദ്ദേശിക്കുന്ന വഴിയുടെ വലിയൊരു മാപ്പ് പ്രിന്‍റ് ചെയ്യിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പ്രിന്‍റ് റൂമിലെ ചുമരില്‍ ഒട്ടിച്ച് വച്ചു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും ഈ യാത്രാ വഴിയിലേക്ക് നോക്കി. "I can do it, I can do it" എന്ന് മനസിലുരുവിട്ടു. ഇത് മാനസികമായ സ്വയം കരുത്ത് നല്‍കി.
പിന്നീട് 104 ദിവസം കൊണ്ട് 8,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഒരിക്കല്‍ പോലും പിന്തിരിയാന്‍ തോന്നാതിരുന്നത് ഈ കരുത്തിനാലാണ്. കൂടെ വന്ന സുഹൃത്ത് പിന്മാറി പോയപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം തന്നതും ഈ കരുത്തായിരുന്നു. ഉപ്പ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആശുപത്രി യാത്രകള്‍ക്കായാണ് ജീവിതത്തില്‍ ആദ്യത്തെ സൈക്കിള്‍ വാങ്ങുന്നത്. ആശുപത്രിയുടെ അടുത്തുണ്ടായിരുന്ന ഡെക്കാത്തലന്‍റെ ഷോറൂമില്‍ നിന്നും സൈക്കിള്‍ വാങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ ഉപ്പ മരിച്ചു.
ഉപ്പയുടെ മരണശേഷം, കര്‍ണ്ണാടകയിലെ മംഗലാപുരത്ത് മെഡിസിന് പഠിക്കുന്ന ഭാര്യ അസ്മിനെ കാണാനായി പോയിരുന്നത് മുഴുവന്‍ ഈ സൈക്കിളിലായിരുന്നു. അതിനിടെ ഒന്ന് രണ്ട് തവണ പാലക്കാടേക്കും സൈക്കിള്‍ യാത്ര നടത്തി. ഈ ഊര്‍ജ്ജമായിരുന്നു ഏക കൈ മുതല്‍. കോഴിക്കോടുള്ള വീട്ടില്‍ നിന്ന് ഭാര്യ പഠിക്കുന്ന നഗരത്തിലേക്ക് 230 കിലോമീറ്ററാണ് ഉള്ളത്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ടാല്‍ പിന്നേറ്റ് രാവിലെ ഒമ്പത് മണിയോടെ മംഗലാപുരത്തെത്തും. മൂന്നാല് തവണ ഈ യാത്ര നടത്തിയപ്പോള്‍ തന്നെ എന്‍റെ ആത്മവിശ്വാസം ഉയര്‍ന്നു.
തുടര്‍ന്ന് എട്ട് മാസത്തോളം ഊണിലും ഉറക്കത്തിലുമെന്ന പോലെ നിരന്തരമായ അന്വേഷണത്തിനും പ്ലാനിങ്ങിനും ഒടുവിലാണ് സിംഗപ്പൂര്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ യാത്രയെ കുറിച്ച് അസ്മിനോട് സംസാരിക്കുമ്പോഴൊക്കെ അവള്‍ എനിക്ക് തന്നെ ഊര്‍ജ്ജവും എന്‍റെ സ്വപ്നത്തെ വന്യമാക്കി. പലര്‍ക്കും അവിശ്വാസമായി തോന്നുമെങ്കിലും അസ്മിന്‍ തന്നെ ഊര്‍ജ്ജമായിരുന്നു യാത്രയുടെ എല്ലാം.
രണ്ട് കുട്ടികളാണ് ഇനിക്ക്. മൂത്ത മകന്‍റെ പേര് ഫെഹസിന്‍ ഉമര്‍, രണ്ടാമത്തെ മകളുടെ പേര് ഹൈസിന്‍ നഹേല്‍, അമ്മയെ പോലെ തന്നെ കുട്ടികളും എന്‍റെ യാത്ര പ്രോത്സാഹിപ്പിച്ചു. ഭാര്യയും മക്കളും സമ്മതിച്ചാല്‍ പിന്നെ മറ്റൊരു അനുമതിയാവശ്യമില്ലായിരുന്നു ഒന്നിനും. അടുത്തതായി യാത്രാ ചെലവുകള്‍ കണ്ടെത്താനുള്ള ശ്രമമായി. അതിനായി പലരോടും നിരന്തരം സംസാരിച്ചെങ്കിലും നിരുത്സാഹപ്പെടുത്തല്‍ മാത്രമായിരുന്നു ലഭിച്ചത്. ഒടുവില്‍ റോട്ടറി കാലിക്കറ്റ് അപ്ടൗൺ ക്ലബ്ബുമായി ബന്ധപ്പെട്ടു.
ആ വര്‍ഷത്തെ റോട്ടറിയുടെ തീം തന്നെ 'Rotary Connects to the World' എന്നായിരുന്നു. അതെനിക്ക് അനുഗ്രഹമായി. സൈക്കിളില്‍ പല രാജ്യങ്ങളിലൂടെയുള്ള എന്‍റെ യാത്രാ വഴിയേ കുറിച്ച് അറിഞ്ഞ റോട്ടറി, സൈക്കിള്‍ യാത്രയുമായി സഹകരിക്കാന്‍ തയ്യാറായി. അങ്ങനെ റോട്ടറിയുടെ സഹകരണത്തോടെ ഏഴ് രാജ്യങ്ങള്‍ കടന്നുള്ള എന്‍റെ ആദ്യ സ്വപ്ന യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കടന്നു പോകുന്ന പ്രധാന നഗരങ്ങള്‍, രാജ്യങ്ങള്‍ എന്നിവിടങ്ങളില്ലെല്ലാം റോട്ടറി ക്ലബ്ബുകള്‍ ഉണ്ടായിരുന്നത് വലിയൊരു അനുഗ്രഹമായി.
ഇതിനിടെ യാത്രാ വഴിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, ഒറീസ, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, അസം, നാഗാലാന്‍റ്, മണിപ്പൂര്‍ ഇന്ത്യയ്ക്കകത്തേ് ഈ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മാര്‍, തായ്‍ലന്‍റ്, മലേഷ്യ വഴി സിംഗപ്പൂര്‍ വരെ. 104 ദിവസത്തിനിടെയില്‍ ഏതാണ്ട് അമ്പത് ദിവസത്തോളം ഇന്ത്യയിലൂടെ കടന്ന് പോകുന്ന വിധത്തിലായിരുന്നു പദ്ധതി തയ്യാറാക്കിയത്. ഇതില്‍ ഒന്നോ രണ്ടോ ദിവസമൊഴിച്ച് മറ്റെല്ലാ ദിവസവും താമസവും ഭക്ഷണവും ഒരുക്കിത്തരാന്‍ റോട്ടറി ക്ലബ്ലും സഹായിച്ചു.
അങ്ങനെ സുഹൃത്തും സൈക്കിള്‍ മെക്കാനിക്കുമായ അജിത്തും ഞാനും സ്വപ്നയാത്രയ്ക്ക് തുടക്കം കുറിച്ചു. അജിത്ത് കൂടെയുണ്ടായിരുന്നതിനാല്‍ യാത്രയ്ക്കിടെ സൈക്കിളിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അപ്പോള്‍ തന്നെ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്ന ധൈര്യമുണ്ടായിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളിലെത്തുമ്പോള്‍ സൈക്കിളിന്‍റെ ഗ്രീസും മറ്റ് കാര്യങ്ങളുമൊക്കെ മാറ്റിയാണ് യാത്ര തുടരാന്‍ തീരുമാനിച്ചത്.
അങ്ങനെ 2019 ഓഗസ്റ്റ് 7 ന് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചു. ആദ്യ ഡസ്റ്റിനേഷനായി തീരുമാനിച്ചത് പാലക്കാട്. കേരളത്തില്‍ രണ്ടാമത്തെ പ്രളയം തുടങ്ങിയ അതേ ദിവസം. ആ പെരുമഴയ്ക്ക് തൊട്ട് മുമ്പ് കേരളത്തിന്‍റെ അതിര്‍ത്തി കടന്ന് ഞങ്ങള്‍ തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട് ചിന്നസേലമെന്ന സ്ഥലത്ത് അവിടുത്തെ ഒരു റോട്ടറി ക്ലബ്ബ് അംഗമായ ഭാസ്കര്‍, ഞങ്ങളുടെ യാത്ര മംഗളമായി അവസാനിക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബ ക്ഷേത്രത്തില്‍ ഒരു പൂജ നടത്തി. അന്ന് ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് തന്നെ. യാത്രയിലെ അവിസ്മരണീയ നിമിഷങ്ങള്‍ അവിടെ തുടങ്ങുകയാണെന്ന് പറയാം. ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു അമ്പലത്തിലും കയറി.
അവിടെ നിന്ന് ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശിലെ തനൂക്ക് എന്ന സ്ഥലത്ത് സ്വാദുള്ള ഒരു മധുര പലഹാരമുണ്ട്. ഏതാണ്ട് ടിഷ്യു പേപ്പറിനുള്ളില്‍ കുറച്ച് അണ്ടിപ്പരിപ്പൊക്കെ വച്ചത് പോലുള്ള ഒരു മധുര പലഹാരം. അത് കഴിച്ചിരിക്കേണ്ട ഒരു മധുര പലഹാരമാണ്. അവിടെ നിന്ന് വിജയവാഡ. അവിടെ വച്ച് ആദ്യമായി ഒരു അന്തര്‍വാഹിനി മ്യൂസിയത്തില്‍ കയറി.
പിന്നെ ഒറീസ. ഒറീസയില്‍ വച്ച് വഴിയില്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് നില്‍ക്കുമ്പോള്‍, ബൈക്കില്‍ വന്ന രണ്ട് പേര്‍ ഫോണും തട്ടിപ്പറിച്ച് പോയി. 104 ദിവസം നീണ്ട യാത്രയ്ക്കിടെയുണ്ടായ ആദ്യത്തെയും അവസാനത്തെയും മോഷണമായിരുന്നു അത്. അതുവരെയുണ്ടായിരുന്ന യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം അതോടെ നഷ്ടമായി. പിന്നെ, കല്‍ക്കത്തയില്‍ വച്ചാണ് ഒരു ഫോണ്‍ വാങ്ങുന്നത്.
വളരെ ചെറുപ്പത്തിലേ ഏറെ കേട്ടിരുന്ന നഗരമാണ് കല്‍ക്കത്ത. അവിടെ സൈക്കിളിലെത്തിയപ്പോള്‍ കിട്ടിയ ഒരനുഭവത്തെ വാക്കുകളിലൊതുക്കാന്‍ കഴിയില്ല. സൈക്കിളിന്‍റെ ചക്രങ്ങള്‍ ആ നഗര വീഥികളിലൂടെ ഉരുണ്ടു പോകുമ്പോള്‍ ആനന്ദത്തിന്‍റെ മറ്റൊരു അവസ്ഥയിലായിരുന്നു എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല. അവിടെ നിന്ന് അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക്. കാക്കര്‍ബിറ്റ, അങ്ങനെ ആദ്യ നേപ്പാള്‍ നഗരമായി. ഒരു ദിവസത്തിനിടെ കാക്കര്‍ബിറ്റയുടെ ഗ്രാമങ്ങളിലൂടെ ചുറ്റിക്കറങ്ങി. യാത്രയിലെ ആദ്യ വിദേശരാജ്യവും നേപ്പാളായിരുന്നു. വീണ്ടും ഇന്ത്യയിലേക്ക്...
ഇന്ത്യയിലൂടെ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ രണ്ടാമത്തെ വിദേശരാജ്യമായ ഭൂട്ടാനിലേക്ക് കടന്നു. ഫുന്‍ഷോലിങ്ങായിരുന്നു ആദ്യ ഭൂട്ടാന്‍ നഗരം. ആശ്ചര്യമായിരുന്നു ഇന്ത്യയുടെയും ഭൂട്ടാന്‍റെയും അതിര്‍ത്തി. ഒരു ചെറിയ മതില്‍. അതിന്‍റെ ഇരുഭാഗത്തുമായി ഇന്ത്യയും ഭൂട്ടാനും. ഇന്ത്യയില്‍ നിന്ന് ഹോണിന്‍റെയും ആളുകളുടെയും മറ്റും ഉയര്‍ന്ന ആവര്‍ത്തിയിലുള്ള ശബ്ദങ്ങളാകും നിങ്ങളെ പൊതിയുക. മാത്രമല്ല, ചളിയും മാലിന്യങ്ങളും നിങ്ങളുടെ കാലടികളെ മുക്കിക്കളയും.
എന്നാല്‍ ആ മതില്‍ കടന്ന് ഭൂട്ടാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ സ്വിച്ച് ഇട്ടത് പോലെ നിശബ്ദതയാകും നിങ്ങളെ വന്ന് മൂടുക. ആ നിശബ്ദത നിങ്ങളെ തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. അതുപോലെ തന്നെ ഇന്ത്യയിലെ വൃത്തിഹീനതയ്ക്ക് നേരെ വിപരീതമായി വൃത്തി മാത്രമാകും ഭൂട്ടാനില്‍ കാണാന്‍ കഴിയുക. പൂന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ ഒരു രാജ്യം. ഒരു മതിലിന്‍റെ അപ്പുറവും ഇപ്പുറവുമായി വിപരീത ജീവിത സാഹചര്യങ്ങള്‍.
കള്ളന്മാരില്ലാത്ത നാടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അതെ, അങ്ങനൊന്ന് ഉണ്ടെങ്കില്‍ അത് ഭൂട്ടാനാണ്. അവിടെ ഹോട്ടലിലെത്തിയപ്പോള്‍ സൈക്കിള്‍ സുരക്ഷിതമായി സൂക്ഷിക്കാനൊരു സ്ഥലം ചോദിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത് അവിടെ സൈക്കിളെന്നല്ല, എന്തും അടച്ച് പൂട്ടാതെ വഴിയരികില്‍ വച്ചാല്‍ പോലും ആരും എടുക്കില്ലെന്നാണ്. രണ്ട് ദിവസത്തെ ഭൂട്ടാനിലെ കയറ്റിറക്കങ്ങളിലൂടെ ചവിട്ടി കയറ്റിയും പിടിവിട്ട് ഇറങ്ങിയും ഞങ്ങള്‍ തിരികെ ഇന്ത്യയിലേക്കിറങ്ങി.
ഭൂട്ടാനില്‍ നിന്ന് അസമിലെ ഗുഹാട്ടിയിലേക്ക്. ഇതിനിടെ ഏതാണ്ട് 3,500 കിലോമീറ്ററാണ് ആ സൈക്കില്‍ എന്നെയും വഹിച്ച് കടന്ന് പോയത്. അവിടെ നിന്ന് സൈക്കിള്‍ വീണ്ടും റീസെറ്റ് ചെയ്ത് ആദ്യമായി രണ്ട് ടയറും മാറ്റി. കടക്കാരന്‍ പറഞ്ഞതനുസരിച്ച് ആദ്യമായി സൈക്കിളിന് വില കൂടിയ ബോംബ് റൂഫ് ടയറ് തന്നെ വാങ്ങിച്ചിട്ടു. ബോംബ് ഇട്ടാല്‍ പോലും പൊട്ടാത്ത ടയറാണെന്നായിരുന്നു കടക്കാരന്‍റെ അവകാശവാദം. എന്നാലിരിക്കട്ടെയെന്ന് കരുതി. എന്നാല്‍, നമ്മുടെ ധാരണകളെ അസ്ഥാനത്താക്കി തൊട്ടടുത്ത ദിവസം ആ രണ്ട് ടയറുകളും പഞ്ചറായി. ഈ യാത്രയില്‍ അതായത് 8,000 കിലോമീറ്ററിനിടെ കിട്ടിയ രണ്ടേ രണ്ട് പഞ്ചറുകള്‍ അതായിരുന്നു. പിന്നെ ഗുഹാട്ടിയില്‍ നിന്ന് നാഗാലാന്‍റിലേക്ക്...