ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ചാര്‍ജ് കുത്തനെ കൂടും; കാരണങ്ങള്‍ ഇങ്ങനെ
ഇന്ന് ഇന്ത്യയില്‍ ജിയോ, എയര്‍ടെല്‍, വി എന്നീ ടെലികോം കമ്പനികളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കൊപ്പം തന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഎസ്എന്‍എല്ലും രംഗത്തുണ്ട്. വലിയൊരു സൌജന്യ കാലത്തിലൂടെയാണ് ഇന്ത്യയിലെ ടെലികോം മേഖല കടന്നു പോയത്. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഡാറ്റയും, ഫ്രീ കോളും ലഭിക്കും. 2016 മുതല്‍ ഇന്ത്യയില്‍ ടെലികോം നിരക്കുകള്‍ വളരെ കുറവാണ്. എന്നാല്‍ ഈ സുവര്‍ണ്ണകാലം അങ്ങനെ തുടരില്ല എന്നതാണ് സൂചന. അടുത്ത ആറുമാസത്തിനുള്ളില്‍ ടെലികോം ചാര്‍ജുകള്‍ കൂടും. ചില കാരണങ്ങള്‍ ഇതാ.
എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ അടുത്തിടെയാണ് ആറു മാസത്തിനുള്ളല്‍ ടെലികോം മേഖലയില്‍ വന്‍ നിരക്ക് വര്‍ദ്ധന എന്ന സാധ്യത മുന്നോട്ട് വച്ചത് ആഗസ്റ്റില്‍ തന്നെ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. 160 രൂപയ്ക്ക് 16 ജിബി എന്നത് ഇനി നടക്കില്ലെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്.
വോയ്‌സ്, ഡേറ്റാ സേവനങ്ങളുടെ നിരക്ക് ഉയർത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളിൽ ആദ്യത്തേത് വോഡഫോൺ ഐഡിയാകാം. വില വർധിപ്പിക്കുന്നതിൽ നിന്ന് കമ്പനി ഒഴിഞ്ഞുമാറില്ലെന്നും മറ്റുള്ളവർക്ക് ഇതൊരു മാതൃകയായി പ്രവർത്തിക്കുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് (സിഇഒ) രവീന്ദർ തക്കർ പറഞ്ഞു.
ഇപ്പോള്‍ വി എന്ന ബ്രാന്‍റ് നാമത്തിലേക്ക് മാറിയ കമ്പനിയുടെ രണ്ടാം പാദ നഷ്ടം 7,218 കോടി രൂപയാണ്. 58,000 കോടി രൂപയുടെ എജിആർ കുടിശ്ശികയും ബാങ്ക് ഗ്യാരണ്ടികളുടെ റീഫിനാൻസിംഗും ഒരു പ്രധാന ആശങ്കയായി തുടരുകയാണ്.
നിലവിലെ നിരക്കുകൾ സുസ്ഥിരമല്ല. ഒരു ഉപയോക്താവിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം (ആർപു) ഹ്രസ്വകാലത്തേക്ക് 200 രൂപയും പിന്നീടിത് 300 രൂപയായും ഉയർത്തേണ്ടത് ആവശ്യമാണെന്നാണ് വിയുടെ അഭിപ്രായം.
താരിഫ് വർധനവ് വോഡഫോൺ ഐഡിയയ്ക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും നഷ്ടം കുറയ്ക്കാനും സഹായിക്കും. 4 ജി വിപുലീകരണം, നെറ്റ്‌വർക്ക് മെച്ചപ്പെടുത്തലുകൾ എന്നിവയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനും ഏറെ പണമിറക്കേണ്ടതുണ്ട്.
ഇപ്പോൾ ഐഡിയ വോഡഫോണിന്റെ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ആർപു) 119 രൂപയും എയർടെല്ലിന്റേത് 162 രൂപയുമാണ്.
ഐഡിയ വോഡഫോണ്‍ കടവും ഇക്വിറ്റിയും ഇടകലർന്ന് 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് സെപ്റ്റംബറിൽ കമ്പനി ബോർഡ് അംഗീകാരം നൽകിയിരുന്നു. താൽപ്പര്യമുള്ള കക്ഷികളുമായി ഞങ്ങൾ ചർച്ച നടത്തുകയാണ്. ഇടപഴകലുകൾ തുടരുകയാണ്, ചർച്ചകൾ പുരോഗമിക്കുകയാണെന്നും തക്കർ കൂട്ടിച്ചേർത്തു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വോയ്‌സ്, ഡേറ്റാ സേവനങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വില നിശ്ചയിക്കാൻ ശ്രമിക്കുകയാണെന്ന് വോഡഫോൺ ഐഡിയ മേധാവി പറഞ്ഞു.
ടെലികോം മേഖലയുടെ നില മെച്ചപ്പെടുത്തുന്ന സേവനങ്ങൾക്കായി അടിസ്ഥാന വിലനിർണയം ചർച്ച ചെയ്യുന്നതിനായി ട്രായി അടുത്തിടെ വോഡഫോൺ, എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളെ കണ്ടിരുന്നു.
വോഡഫോൺ ഐഡിയ ഇതിനകം എജിആർ കുടിശ്ശികയിൽ 7,854 കോടി രൂപ നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് 50,000 കോടിയിലധികം നൽകാനുണ്ടെന്നും വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറയുന്നുണ്ട്.
വന്‍ ബാധ്യതകള്‍ ഉള്ളതിനാല്‍ വലിയൊരു ചാര്‍ജ് വര്‍ദ്ധനവ് തന്നെ കമ്പനികള്‍ ആവശ്യപ്പെടുന്നു. മാര്‍ച്ചില്‍ നീതി ആയോഗ് ചെയര്‍മാന്‍ അമിതാബ് കാന്ത് നടത്തിയ ഒരു അഭിപ്രായ പ്രകാരം 10 ഇരട്ടി വര്‍ദ്ധനവ് ഇപ്പോഴത്തെ നിരക്കില്‍ നിന്നും വന്നാലും അത്ഭുതപ്പെടാനില്ല എന്നാണ്.