പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാർ, 15 വർഷത്തിന് ശേഷം സിപിഎം മുഖപത്രമായ ഗണശക്തിക്ക് സർക്കാർ പരസ്യം നൽകി. മമത ബാനർജി സർക്കാർ വിലക്കിയിരുന്ന പരസ്യം പുനഃസ്ഥാപിച്ചതിനെ സിപിഎം സ്വാഗതം ചെയ്യുകയും, സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി നേതാക്കൾ മുൻ സിപിഎം നേതാക്കളെ പ്രശംസിക്കുകയും ചെയ്തു.

കൊൽക്കത്ത: നീണ്ട 35 വർഷക്കാലം പശ്ചിമ ബംഗാളിൽ അധികാരത്തിലുണ്ടായിരുന്ന സിപിഎം, അധികാരത്തിൽ നിന്ന് പുറത്തായ ശേഷം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. മമത ബാനർജി മുഖ്യമന്ത്രിയായ ശേഷം പാർട്ടി പത്രത്തിന് കഴിഞ്ഞ 15 വർഷത്തിനിടെ ഒരു തവണ പോലും സർക്കാർ പരസ്യം ലഭ്യമായിരുന്നില്ല. എന്നാൽ ബിജെപി ആദ്യമായി അധികാരത്തിലേറിയ ശേഷം സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം, സർക്കാരിൻ്റെ ഔദ്യോഗിക പരസ്യം സിപിഎമ്മിനെയും തേടിയെത്തി. സിപിഎമ്മിൻ്റെ മുഖപത്രമായ ഗണശക്തിയുടെ ഒന്നാം പേജിലാണ് സർക്കാരിൻ്റെ ഔദ്യോഗിക പരസ്യം ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുവേന്ദു അധികാരിയുടെയും ചിത്രമാണ് ഉള്ളത്.

Add Asianetnews as a Preferred SourcegooglePreferred

ഏകാധിപതിയായ മമത ബാനർജി സർക്കാർ സ്വീകരിച്ച നിലപാടിൽ നിന്ന് മാറ്റമുണ്ടാകുന്നത് നല്ല കാര്യമെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം പ്രതികരിച്ചത്. ഗണശക്തിക്ക് പരസ്യം നൽകുന്നത് വിലക്കിയ മമത ബാനർജി സർക്കാരിൻ്റെ നിലപാടിനെതിരെ സിപിഎം നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ കാലങ്ങളിൽ കടന്നുപോയത്. ഇതിന് ബിജെപി അധികാരത്തിലെത്തിയതോടെ അന്ത്യമായെന്നാണ് സിപിഎം സംസ്ഥാന നേതാക്കളുടെ ആശ്വാസം.

ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിലും സിപിഎം നേതാക്കളെ വലിയ തോതിൽ പ്രശംസിച്ചാണ് ബിജെപി നേതാക്കൾ സംസാരിച്ചത്. മുൻ മുഖ്യമന്ത്രി അന്തരിച്ച ബുദ്ധദേബ് ഭട്ടാചാര്യ, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് എന്നിവരെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു ബിജെപി നേതാക്കൾ. ബുദ്ധദേബ് ഭട്ടാചാര്യയെ നല്ല ഹൃദയത്തിനുടമയെന്ന് സുവേന്ദു അധികാരി ആവർത്തിച്ച് പറഞ്ഞു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾക്കിടയിലും അഴിമതിയുടെ കറ പുരളാത്ത നേതാക്കളെന്ന് സിപിഎം നേതാക്കളെ ആവർത്തിച്ച് പ്രശംസിക്കുന്നതിൽ ബിജെപി നേതാക്കൾ ഒരു മടിയും കാണിച്ചില്ല.