കൊവിഡ് രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്ന് ഡോക്ടര്‍; 'റെംഡെസിവിര്‍' ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
"ഞങ്ങളുടെ ഭൂരിഭാഗം രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു എന്നതാണ് ഏറ്റവും നല്ല വാര്‍ത്ത''- മരുന്നു പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ.കാത്‌ലീന്‍ മുള്ളെയ്ന്‍ പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ നല്‍കുന്ന 'റെംഡെസിവിര്‍' (remdesivir ) എന്ന മരുന്ന് ഫലപ്രദമെന്ന് റിപ്പോർട്ട്. ഈ മരുന്ന് കൊടുക്കുന്ന രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായാണ് എസ്ടിഎടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുരുതരമായ ശ്വാസകോശ രോഗ ലക്ഷണങ്ങളും പനിയുമുള്ള രോഗികള്‍ക്ക് വരെ ഈ മരുന്ന് നല്‍കിയതോടെ ഒരാഴ്ചയോടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയതായി മരുന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് എസ്ടിഎടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഞങ്ങളുടെ ഭൂരിഭാഗം രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു എന്നതാണ് ഏറ്റവും നല്ല വാര്‍ത്ത''- മരുന്നിന്‍റെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. കാത്‌ലീന്‍ മുള്ളെയ്ന്‍ പറഞ്ഞു. സിഎന്‍എനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ പരീക്ഷണത്തിന്റെ ഔദ്യോഗിക ഫലം വന്നാല്‍ ഉടന്‍ സര്‍വകലാശാല ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെയും ചികിത്സാരീതികളുടെയും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ പെട്ടതാണ് റെംഡെസിവിര്‍ എന്ന മരുന്ന്. ഗിലീഡ് സയന്‍സാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.