Asianet News MalayalamAsianet News Malayalam

വയറുവേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 24 കിലോ ഭാരമുള്ള മുഴ!

24 കിലോഗ്രാം ഭാരമുള്ള മുഴയില്‍ നിന്ന് സാമ്പിളെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍. ഇത് ക്യാന്‍സര്‍ ആണോ എന്നറിയാനാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. 'ട്യൂമര്‍' എന്ന് കേള്‍ക്കുമ്പോള്‍ അത് ക്യാന്‍സര്‍ ആണെന്ന് എപ്പോഴും വ്യാപകമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ എല്ലാ 'ട്യൂമറു'കളും ക്യാന്‍സറസ് ആകണമെന്ന് നിര്‍ബന്ധമില്ല

doctors removed 24 kg tumour from womens abdomen
Author
Meghalaya, First Published Aug 5, 2020, 7:55 PM IST

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിനകത്ത് നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 24 കിലോഗ്രാം ഭാരം വരുന്ന വമ്പന്‍ 'ട്യൂമര്‍'. മേഘാലയയിലെ വെസ്റ്റ് ഗരോ ഹില്‍സിലാണ് അപൂര്‍വ്വ സംഭവം നടന്നിരിക്കുന്നത്. 

അടിവയറ്റില്‍ അസഹനീയമായ വേദനയാണെന്നും പറഞ്ഞ് ട്യൂര മെറ്റേണിറ്റി ആന്റ് ചൈല്‍ഡ് ഹോസ്പിറ്റലില്‍ ജൂലൈ 29നാണ് മുപ്പത്തിയേഴുകാരി ചികിത്സ തേടിയെത്തിയത്. സ്‌കാനിംഗിലൂടെ വയറ്റിനകത്ത് മുഴയാണെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ വച്ച് തന്നെ ശസ്ത്രക്രിയ നടത്തി. രണ്ട് ഗൈനക്കോളജിസ്റ്റുകളടങ്ങിയ വിദഗ്ധരുടെ സംഘമാണ് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇത്രമാത്രം ഭാരവും വലിപ്പവുമുള്ള മുഴയാകുമെന്ന് ഡോക്ടര്‍മാര്‍ പോലും കണക്കുകൂട്ടിയിരുന്നില്ല. 

24 കിലോഗ്രാം ഭാരമുള്ള മുഴയില്‍ നിന്ന് സാമ്പിളെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍. ഇത് ക്യാന്‍സര്‍ ആണോ എന്നറിയാനാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. 'ട്യൂമര്‍' എന്ന് കേള്‍ക്കുമ്പോള്‍ അത് ക്യാന്‍സര്‍ ആണെന്ന് എപ്പോഴും വ്യാപകമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ എല്ലാ 'ട്യൂമറു'കളും ക്യാന്‍സറസ് ആകണമെന്ന് നിര്‍ബന്ധമില്ല. 

ഇക്കാര്യം വ്യക്തമാകുന്നതിനാണ് 'ബയോപ്‌സി' പോലുള്ള മെച്ചപ്പെട്ട പരിശോധനാരീതികള്‍ ഉപയോഗിക്കുന്നത്. ഏതായാലും ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും, അതേസമയം നിരീക്ഷണം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

വളരെ അപൂര്‍വ്വമായാണ് ഇത്രയും വലിയ 'ട്യൂമര്‍' കണ്ടെത്തുന്നത്. അത് വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയെന്നതും ശ്രമകരമായ ജോലിയാണ്. ഇതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും അവര്‍ക്കൊപ്പം നിന്ന ടീമിനേയും അഭിനന്ദിച്ചുകൊണ്ട് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Also Read:- വയോധികയുടെ ജീവൻ രക്ഷിച്ചത് ബ്യൂട്ടീഷന്റെ കരുതൽ, മാനിക്യൂറിനിടെ തോന്നിയ സംശയം വെളിപ്പെടുത്തിയത് ശ്വാസകോശാർബുദം...

Follow Us:
Download App:
  • android
  • ios