Omicron : ഒമിക്രോണിനെക്കാളും ആശങ്കാജനകമായ വകഭേദങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്ന് ഗവേഷകർ
മുമ്പ് കൊവിഡ് 19 ബാധിച്ച വ്യക്തികളെ രോഗം വീണ്ടും ബാധിക്കാനും വാക്സിനേഷൻ എടുത്തവരിൽ അണുബാധ ഉണ്ടാക്കാനും ഡെൽറ്റയെക്കാൾ ഒമിക്രോണിന് സാധ്യത ഏറെയാണെന്നും ഗവേഷകർ പറയുന്നു.
ലോകത്തെ ആശങ്കപ്പെടുത്തുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരിക്കില്ല അവസാനത്തെ വകഭേദമെന്ന് ഗവേഷകർ. ഒമിക്രോണിന് ശേഷം കൂടുതൽ ആശങ്കാജനകമായ വകഭേദങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഓരോ അണുബാധയും വൈറസിന് പരിവർത്തനം ചെയ്യാനുള്ള അവസരം നൽകുന്നു. കൂടാതെ ഒമിക്രോൺ മറ്റ് വകഭേദങ്ങളെക്കാൾ അപകടകാരിയാണ്. വാക്‌സിനുകൾ എടുക്കുന്നവരിൽ പോലും രോഗം വേഗത്തിൽ പിടിപെടുന്നതായി ബോസ്റ്റൺ സർവകലാശാലയിലെ പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ലിയോനാർഡോ മാർട്ടിനെസ് പറഞ്ഞു.
അടുത്ത വകഭേദങ്ങൾ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെയാണ് രൂപപ്പെടുന്നതെന്നോ അറിയില്ല. ഒമിക്രോണിന്റെ തുടർച്ചകൾ നേരിയ രോഗത്തിന് കാരണമാകുമെന്നോ നിലവിലുള്ള വാക്‌സിനുകൾ അവയ്‌ക്കെതിരെ പ്രവർത്തിക്കുമെന്നോ യാതൊരു ഉറപ്പുമില്ലെന്നും ലിയോനാർഡോ പറയുന്നു.
മുമ്പ് കൊവിഡ് 19 ബാധിച്ച വ്യക്തികളെ രോഗം വീണ്ടും ബാധിക്കാനും വാക്സിനേഷൻ എടുത്തവരിൽ അണുബാധ ഉണ്ടാക്കാനും ഡെൽറ്റയെക്കാൾ ഒമിക്രോണിന് സാധ്യത ഏറെയാണെന്നും ഗവേഷകർ പറയുന്നു. ലോകാരോഗ്യ സംഘടന ജനുവരി 3 മുതൽ 9 വരെയുള്ള ആഴ്‌ചയിൽ 15 ദശലക്ഷം പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തു.
മുൻ ആഴ്‌ചയെ അപേക്ഷിച്ച് 55 ശതമാനം വർധനവാണ് കാണിക്കുന്നത്. ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്കുള്ളിൽ വെെറസ് തങ്ങിനിൽക്കുകയും ഇത് ശക്തമായ മ്യൂട്ടേഷനുകൾ വികസിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും ഗവേഷകർ പറഞ്ഞു.
Read more : കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളില്‍; പഠനം