Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോൺ 'ദൈവത്തിന്റെ വാക്സി'നെന്ന പ്രചാരണം അസംബന്ധമെന്ന് വിദഗ്ധർ; മരണം വരെ സംഭവിക്കാം

നിലവില്‍  ഐസിയുവിലുള്ള രോഗികളുടെ എണ്ണം 14 ശതമാനമാണ് കൂടിയത്. രോഗം നേരിയ തോതിൽ മാത്രം വന്നുപോകുമെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. കേരളത്തിൽ സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞുവെന്നും വിദഗ്ധര്‍ 

health experts dismiss the claim Omicron is vaccine from god and gives warning about causalities
Author
Kozhikode, First Published Jan 17, 2022, 12:29 PM IST

ഒമിക്രോൺ (Omicron) ദൈവത്തിന്റെ വാക്സിൻപോലെ പ്രവർത്തിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമെന്നു വിദഗ്ധർ.  ഒമിക്രോൺ പ്രതിരോധശേഷി കൂട്ടില്ലെന്ന് മാത്രമല്ല മരണകാരണം വരെയാകാമെന്നും ആരോഗ്യ വിദഗ്ധനായ ഡോ എ എസ് അനൂപ് കുമാർ വിശദമാക്കുന്നു. നിലവില്‍ കോഴിക്കോട് ജില്ലയില്‍  ഐസിയുവിലുള്ള രോഗികളുടെ എണ്ണം 14 ശതമാനമാണ് കൂടിയിട്ടുള്ളത്. രോഗം നേരിയ തോതിൽ മാത്രം വന്നുപോകുമെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. കേരളത്തിൽ സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞുവെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തവരും സമ്പർക്കത്തിൽ വന്നാൽ ക്വാറന്റൈൻ നിർബന്ധമാക്കണം. ഇത്തരത്തില്‍ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കണമെന്നും ഡോ എ എസ് അനൂപ് കുമാർ ആവശ്യപ്പെടുന്നു . ഇന്നലെ കോഴിക്കോട് നിന്ന് ലഭിച്ച പരിശോധനാഫലം ഒമിക്രോണിന്‍റെ സാമൂഹിക വ്യാപനത്തിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പോസിറ്റീവായ 51 പേരില്‍ നടത്തിയ എസ്ജിടിഎഫ് സ്ക്രീനിംഗ് ടെസ്റ്റില്‍ 38 പേരുടെ (75 %) ഫലം പോസിറ്റീവായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപന ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

വരുന്ന രണ്ടാഴ്ച്ചക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വളരെ വേഗത്തില്‍ പടര്‍ന്നേക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ വിശദീകരിക്കുന്നത്. കൊവിഡ് രോ​ഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിലെത്താനുള്ള സാധ്യതയുണ്ടെന്നും ആരോ​ഗ്യവിദഗ്ധര്‍ പറയുന്നു. കൊവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്ക്രീനിം​ഗ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വ്യാപനം ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് വിദ​ഗ്ധര്‍ നല്‍കുന്നത്. ഒമിക്രോണ്‍ സാമൂഹിക വ്യാപനമെന്നത് ആരോ​ഗ്യ വകുപ്പ് സമ്മതിക്കുന്നില്ലെങ്കിലും കണക്കുകള്‍ പ്രകാരം സാമൂഹിക വ്യാപനമുണ്ടായെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios