തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വിപുലീകരിക്കുന്നു. 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യത, എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും

തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി വിജയ്. ഈ വരുന്ന വ്യാഴാഴ്ച മന്ത്രിസഭ വിപുലീകരണം നടക്കും. രാവിലെ 10 മണിക്ക് രാജ്ഭവനിൽ വെച്ചായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ മന്ത്രിസഭാ വിപുലീകരണത്തിൽ രണ്ട് കോൺഗ്രസ് പ്രതിപ്രതിനിധികൾ ക്യാബിനറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് ശക്തമായ സൂചനകൾ. എന്നാൽ അണ്ണാ ഡി എം കെ.യിൽ നിന്നുള്ള വിമത എം എൽ എ.മാരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും കടുത്ത അവ്യക്തത തുടരുകയാണ്. സഖ്യകക്ഷികളും പ്രതിപക്ഷവും അണ്ണാ ഡി എം കെയെ പിളർത്താനുള്ള വിജയ്ന്‍റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കുതിരക്കച്ചവടം എന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിൽ എ ഐ എ ഡി എം കെയുടെ കാര്യത്തിൽ മുഖ്യമന്ത്രി എന്ത് തീരുമാനമെടുക്കുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്. നിലവിൽ മുഖ്യമന്ത്രിയടക്കം 10 മന്ത്രമാരാണ് തമിഴ്നാട് സർക്കാരിലുള്ളത്. കഴിഞ്ഞ ദിവസം ഇവരുടെ വകുപ്പുകളും പ്രഖ്യാപിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

1967 ന് ശേഷം ഇതാദ്യമായി കോൺഗ്രസിനും മന്ത്രിമാർ

അതേസമയം തമിഴ്നാട്ടിൽ വിജയ് സർക്കാരിലൂടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ് കോൺഗ്രസ് യാഥാർഥ്യമാക്കുന്നത്. 59 വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് കോൺ​ഗ്രസിന് മന്ത്രി കസേര ലഭിക്കുന്നത്. 1967 ന് ശേഷംസംസ്ഥാനത്ത് ആദ്യമായാണ് അധികാര കസേരയിൽ കോൺഗ്രസ് എത്തുന്നത്. മേലൂർ എം എൽ എ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവ‍രാകും മന്ത്രിമാരാകും എന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിൽ കോൺഗ്രസ് അവസാനനിമിഷം പ്രഖ്യാപിച്ച സ്ഥനാർഥി ആയിരുന്നു പി വിശ്വനാഥൻ. ദളിത്‌ നേതാവായ അദ്ദേഹം ജനറൽ സീറ്റിൽ ആണ് വിജയക്കൊടി പാറിച്ചത്. കന്യാകുമാരിയിൽ നിന്നാകും കോൺഗ്രസിന്റെ രണ്ടാം മന്ത്രി വരുന്നത്. രാജേഷ് കുമാർ ആണ് മന്ത്രിയാകാൻ സാധ്യത. വനിതയെയും പരിഗണിച്ചേക്കും.

നിലവിലെ മന്ത്രിമാരുടെ വകുപ്പുകൾ

തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ ഇക്കഴിഞ്ഞ 16 നാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പാണ് പ്രധാനമായും കൈകാര്യം ചെയ്യുക. ഇതിനൊപ്പം പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി വിജയ് തന്നെയാണ് കൈവശം വച്ചിരിക്കുന്നത്. കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോ​ഗിച്ചിട്ടുള്ളത്. അരുൺരാജ്‌ - ആരോഗ്യം, പി വെങ്കട്ടരമണൻ - ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സി ടി ആർ നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്‌മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. 29 കാരിയായ എസ് കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്. വകുപ്പുകൾ സംബന്ധിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

YouTube video player