നിര്‍ജലീകരണം, സൂര്യഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മലേറിയ, വയറിളക്കം, ചിക്കന്‍ പോക്‌സ് തുടങ്ങിയ പല രോഗങ്ങളും ചൂടുകാലത്ത് തല പൊക്കാറുണ്ട്. ഇതിനെല്ലാം പുറമെ, വിവിധ മാനസികപ്രശ്‌നങ്ങളും ചൂട് സമയത്ത് ഉയര്‍ന്നുവരുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത് 

ചൂടുകാലത്ത്, നമുക്കറിയാം പലതരം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതകളേറെയുള്ള കാലമാണ്. നിര്‍ജലീകരണം, സൂര്യഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മലേറിയ, വയറിളക്കം, ചിക്കന്‍ പോക്‌സ് തുടങ്ങിയ പല രോഗങ്ങളും ചൂടുകാലത്ത് തല പൊക്കാറുണ്ട്. 

ഇതിനെല്ലാം പുറമെ, വിവിധ മാനസികപ്രശ്‌നങ്ങളും ചൂട് സമയത്ത് ഉയര്‍ന്നുവരുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് നമ്മളില്‍ വേണ്ടവിധത്തിലുള്ള ഒരു അവബോധം ഇല്ലതാനും. 

അമേരിക്കയില്‍ നടന്ന ചില പഠനങ്ങളാണ് ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നത്. വേനല്‍ കടുക്കുമ്പോള്‍ മാനസികാസ്വാസ്ഥ്യം വര്‍ധിക്കുകയും ഇതുമൂലം വ്യക്തികള്‍ തമ്മിലുള്ള ഇടപെടലിലും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടലിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നാണ് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

അശ്രദ്ധയോ, മാനസികപ്രശ്‌നമോ മൂലം ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്നത് ചൂടുകാലത്താണെന്നാണ് അരിസോണയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനം അവകാശപ്പെടുന്നത്. ഈ സമയങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ അക്രമമുണ്ടാകാനുള്ള സാധ്യത 4 ശതമാനവും സംഘമായിട്ടുള്ള ആക്രണമത്തിനുള്ള സാധ്യത 14 ശതമാനവും കൂടുന്നുവത്രേ. 

റോഡപകടങ്ങളില്‍ മാത്രമല്ല മാനസികപ്രശ്‌നങ്ങള്‍ പ്രതിഫലിക്കുന്നത്. കുടുംബം, സമൂഹം, ജോലി എന്നിങ്ങനെ പല മേഖലകളിലും ഇതിന്റെ അനന്തരഫലങ്ങള്‍ കാണുന്നു. ആഫ്രിക്കയിലും ഏഷ്യയിലുമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉത്കണ്ഠ (Anxiety), വിഷാദം (്Depression) , പോസ്റ്റ് ട്രോമാറ്റിക് ഡിസോര്‍ഡര്‍, ആത്മഹത്യാപ്രവണ. ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, ഡിമെന്‍ഷ്യ, മദ്യാസക്തി എന്നിവയെല്ലാം ചൂടുകാലത്ത് വര്‍ധിക്കുമെന്ന് 'പബ്ലിക് ഹെല്‍ത്ത്' എന്ന ആരോഗ്യപ്രസിദ്ധീകരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്തരത്തിലുള്ള മാനസിക വിഷമതകള്‍ക്ക് കൃത്യമായ ചികിത്സയും മരുന്നു എടുക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് തീവ്രത കൂടുന്ന അസുഖങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ചികിത്സ ഇന്ന് ലഭ്യമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.