Asianet News MalayalamAsianet News Malayalam

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് നേരത്തെ രോഗം വന്നുപോയവരെയും പിടികൂടുന്നതായി റിപ്പോര്‍ട്ട്

വാക്‌സിന്‍ ലഭ്യമാകുമ്പോഴും ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഉണ്ടാകുന്നത് കൊവിഡ് മുക്ത ലോകമെന്ന ലക്ഷ്യത്തിന് വന്‍ തിരിച്ചടിയാണ് സമ്മാനിക്കുന്നതെന്നും ഗവേഷകര്‍ വിലയിരുത്തി. എങ്കിലും നിലവില്‍ വാക്‌സിനുകളെ തന്നെ ആശ്രയിക്കുകയെന്നതാണ് ആകെയുള്ള പോംവഴിയെന്നും ഓരോ പുതിയ വൈറസിനെ കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു

report shows that mutated virus may reinfect people who already caught covid 19
Author
South Africa, First Published Feb 6, 2021, 2:19 PM IST

ഒരു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിനുകള്‍ നമുക്ക് ലഭ്യമായി തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിനിടെ ജനിതകമാറ്റം സംഭവിച്ച വൈറസ് വീണ്ടും പടരുന്ന സാഹചര്യമുണ്ടായത് ചെറുതല്ലാത്ത ആശങ്കകള്‍ക്കാണ് ഇടയാക്കിയത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കകമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തേ രോഗെ ബാധിച്ച്, അതിനെ അതിജീവിച്ചവരില്‍ വീണ്ടും പുതിയ വൈറസ് കടന്നുകൂടാമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 

വാക്‌സിന്‍ പരീക്ഷണത്തിനിടെയാണേ്രത ഗവേഷകര്‍ ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്. പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ മുപ്പത് ശതമാനം പേരിലും നേരത്തെ രോഗം വന്നുപോയതിനാല്‍ ആന്റിബോഡികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും പുതിയ വൈറസില്‍ നിന്ന് സുരക്ഷിതരല്ലെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 

'രോഗം വന്നതിനെ തുടര്‍ന്ന് ആളുകളില്‍ സ്വാഭാവികമായി ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും. ഇത് അടുത്ത തവണ രോഗകാരി ശരീരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ പ്രതിരോധം തീര്‍ക്കും. എന്നാല്‍ ലഭ്യമാകുന്ന പുതിയ വിവരങ്ങള്‍ അല്‍പം ആശങ്ക ജനിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ സ്വാഭാവികമായി പ്രതിരോധശേഷി ഉണ്ടായിവന്നവരില്‍ പോലും ജനിതകമാറ്റം സംഭവിച്ച വൈറസ് കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ഘട്ടത്തില്‍ വാക്‌സിനുകളെ തന്നെ ശക്തമായി ആശ്രയിക്കുന്നതാണ് ഏറ്റവും ഉചിതം...'- അമേരിക്കന്‍ ഗവേഷകനും 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്' ഡയറക്ടറുമായ ആന്റണി ഫൗച്ചി പറയുന്നു. 

അതേസമയം ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരികളാണെന്നതിനോ മരണനിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസില്‍ നടന്ന ഒരു പഠനവും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് നേരത്തേ രോഗം വന്നുപോയവരെ പിടികൂടാമെന്ന നിഗമനം പങ്കുവച്ചിരുന്നു. 

വാക്‌സിന്‍ ലഭ്യമാകുമ്പോഴും ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഉണ്ടാകുന്നത് കൊവിഡ് മുക്ത ലോകമെന്ന ലക്ഷ്യത്തിന് വന്‍ തിരിച്ചടിയാണ് സമ്മാനിക്കുന്നതെന്നും ഗവേഷകര്‍ വിലയിരുത്തി. എങ്കിലും നിലവില്‍ വാക്‌സിനുകളെ തന്നെ ആശ്രയിക്കുകയെന്നതാണ് ആകെയുള്ള പോംവഴിയെന്നും ഓരോ പുതിയ വൈറസിനെ കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

Also Read:- കൊവിഡിനെ സൂചിപ്പിക്കുന്ന ആദ്യ ലക്ഷണമെന്ത്? രോഗലക്ഷണങ്ങളുടെ ക്രമം അറിയാം...

Follow Us:
Download App:
  • android
  • ios