'ചികിത്സക്കെത്തിയത് രണ്‍ബീറിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി'; ക്യാന്‍സര്‍ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഋഷി കപൂര്‍
കഴിഞ്ഞ കുറച്ച് മാസങ്ങളായി ന്യൂയോര്‍ക്കില്‍ ക്യാന്‍സര്‍ ചികിത്സയിലാണ് ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍. അതേക്കുറിച്ച് ഋഷി കപൂര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ന്യൂയോര്‍ക്കില്‍ ക്യാന്‍സര്‍ ചികിത്സയിലാണ് ബോളിവുഡ് സൂപ്പര്‍താരം ഋഷി കപൂര്‍. അതേക്കുറിച്ച് ഋഷി കപൂര്‍ തന്നെ ഇപ്പോള്‍ തുറന്ന് പറയുകയാണ്. ആഹാരം പോലും വേണ്ടാതെ, വിശപ്പില്ലാതെ നാല് മാസം കടന്നു പോയതും ഇരുപത്തിയാറുകിലോ ഭാരം ഒറ്റയടിക്ക് കുറഞ്ഞതുമെല്ലാം താരം തുറന്നുപറയുന്നു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാന്‍സര്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഋഷി കപൂര്‍ പറഞ്ഞത്. ജീവിതത്തില്‍ ക്ഷമയില്ലാത്ത താന്‍ ക്ഷമ എന്താണെന്ന് പഠിച്ചു. ക്യാന്‍സര്‍ രോഗത്തില്‍ നിന്നുള്ള മോചനം വളരെ പതിയെയാണ്. പക്ഷേ ആ കാലം നമ്മളെ പലതും പഠിപ്പിക്കും. വിശപ്പില്ലാതെ, ആഹാരം കഴിക്കാതെ ഇരുപത്തിയാറുകിലോ കുറഞ്ഞെന്നും ഋഷി കപൂര്‍ പറയുന്നു.
45 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ ഇത്രയും നീണ്ട കാലാവധി എടുക്കുന്നത് ആദ്യമായിട്ടാണ്. കുടുംബത്തിന്‍റെ പിന്തുണ കൊണ്ടാണ് ചികിത്സയുടെ ആദ്യമാസങ്ങള്‍ പിടിച്ചുനിന്നത്. ഭാര്യ നീതു, മക്കളായ രൺബീര്‍, റിദ്ധിമ എന്നിവര്‍ കൂടെതന്നെ നിന്നു. ആദ്യം രോഗം ഉണ്ടെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ചയുടന്‍ രൺബീറിന്‍റെ നിര്‍ബന്ധത്തില്‍ ന്യൂയോര്‍ക്കില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോള്‍ താന്‍ ദില്ലിയില്‍ ഷൂട്ടിംഗിലായിരുന്നു. രണ്‍ബീര്‍ അവിടെയെത്തി നിര്‍മ്മാതാവിനോട് കാര്യങ്ങള്‍ പറയുകയും തന്നെ നിര്‍ബന്ധച്ച് അന്നുതന്നെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുകയുമായിരുന്നു. ശരിക്കും അന്ന് അവന്‍ നിര്‍ബന്ധിച്ച് വിമാനത്തില്‍ കയറ്റുകയായിരുന്നു. പിന്നീട് ഇതുമായി പൊരുത്തപ്പെടുകയായിരുന്നു.
ഒന്‍പത് മാസം കഴിഞ്ഞു. കീമോ ഇപ്പോഴും തുടരുന്നുണ്ട്. ഞാന്‍ ഇവിടെയും സിനിമകള്‍ കാണാന്‍ പോകുന്നു, യാത്ര ചെയ്യുന്നു, നല്ല ഭക്ഷണവും കഴിക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ദിവസത്തെയും നോക്കി കാണുന്നത് എന്നും ഋഷി കപൂര്‍ പറയുന്നു. ഓഗസ്റ്റ് അവസാനത്തോടെ നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.