ഇടത് ചെവിയും മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു, ശരീരം പകുതിയോളം പൊള്ളലേറ്റു; മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
ആ അപകടത്തിൽ റോബർട്ടിന്റെ ശരീരത്തിനും മുഖത്തിനു 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളും ഇടത് ചെവിയും മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു.
2013ൽ ഉണ്ടായ ആ വാഹനാപകടം 68 കാരനായ റോബർട്ട് ചെൽസിയുടെ ജീവിതത്തെ പൂർണ്ണമായി തകർത്തു കളഞ്ഞു. ലോസ് ഏഞ്ചൽസിന് സമീപം അമിതമായി ചൂടായ കാർ തണുക്കാൻ വേണ്ടിയിട്ട് നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടം. മദ്യപിച്ച് വാഹനമോടിച്ച ഡ്രെെവർ റോബർട്ടിന്റെ വാഹനത്തെ ഇടിക്കുകയായിരുന്നു.
ആ അപകടത്തിൽ റോബർട്ടിന്റെ ശരീരത്തിനും മുഖത്തിനു 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകളും ഇടത് ചെവിയും മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. മുഖം വികൃതമായി. പഴയ രൂപം കിട്ടില്ലെന്ന് റോബർട്ട് ഉറപ്പിച്ചു.
ഡോക്ടർമാരെ കാണിച്ചപ്പോൾ റോബർട്ടിന്റെ സ്കിൻ ടോൺ മാച്ചാകുന്ന ഒരു ദാതാവിനെ കിട്ടണം. എങ്കിൽ മാത്രമേ,മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു. പൊള്ളലിലുണ്ടായ ഷോക്ക് റോബർട്ടിന്റെ ഗ്യാസ്‌ട്രോ ഇന്റെസ്റൈനൽ സിസ്റ്റത്തിന്റെ താറുമാറാക്കുകയും, രക്തസമ്മർദ്ദം ക്രമാതീതമായി വർധിപ്പിക്കുകയും ചെയ്തിരുന്നു എന്ന് ടൈം റിപ്പോർട്ട് ചെയ്യുന്നു.
സ്വന്തമായി പൊരുത്തപ്പെടുന്ന ചർമ്മം കണ്ടെത്താൻ റോബർട്ട് കാത്തിരുന്നത് ആറ് വർഷമാണ്. മുഖം മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ ചെയ്ത ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വ്യക്തിയാണ് റോബർട്ട്.
2019 ജൂലൈയിൽ ബോസ്റ്റണിലെ ബ്രിഗാമും വിമൻസ് ഹോസ്പിറ്റലിൽ 16 മണിക്കൂർ നടന്ന നീണ്ട ശസ്ത്രക്രിയയിലാണ് റോബർട്ടിന് പുതിയ മുഖം ലഭിക്കുന്നത്. 45 ഡോക്ടർമാരും നഴ്സുമാരും ചേർന്നാണ് മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 'ഇത് ശരിക്കും രണ്ടാം ജന്മമാണ്. രണ്ടാമതൊരു അവസരം നൽകിയ ദാതാവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ-' റോബർട്ട് പറഞ്ഞു.