Asianet News MalayalamAsianet News Malayalam

മാനസികപ്രശ്‌നങ്ങളുള്ളവരെ കൊവിഡ് ബാധിക്കുന്നത് ഇങ്ങനെ; പഠനം പറയുന്നു...

ബുദ്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്കും, മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും, ലഹരി മരുന്നിന് അടിമകളായി മനസിന്റെ സമനില തെറ്റിയവര്‍ക്കുമെല്ലാം വാക്‌സിന്‍ നല്‍കുന്നതിന് പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്നാണ് പഠനം മുന്‍നിര്‍ത്തി ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ഈ വിഭാഗക്കാരെ മഹാമാരിയില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും കരുതലും മറ്റുള്ളവര്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു

study says that psychiatric patients are in higher risk of hospitalisation and death due to covid 19
Author
USA, First Published Jul 20, 2021, 5:00 PM IST

കൊവിഡ് 19 മഹാമാരി ഓരോ വ്യക്തികളെയും ബാധിക്കുന്നത് അവരുടെ ആകെ ആരോഗ്യാവസ്ഥയും രോഗപ്രതിരോധ ശേഷിയും പ്രായവും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണെന്ന് നമുക്കറിയാം. പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉള്ളവരില്‍ കൊവിഡ് പെട്ടെന്ന് തന്നെ തീവ്രമാകാനുള്ള സാധ്യതയുള്ളതായും നാം ഇതിനോടകം അനുഭവിച്ച് മനസിലാക്കിയതാണ്. 

ഇപ്പോഴിതാ ഇതുമായി സാമ്യമുള്ള മറ്റൊരു പഠനം കൂടി പുറത്തുവന്നിരിക്കുകയാണ്. മാനസിരോഗങ്ങള്‍ ഉള്ളവരെ കൊവിഡ് എത്തരത്തിലാണ് ബാധിക്കുകയെന്നാണ് പഠനം വിശദീകരിക്കുന്നത്. 'യൂറോപ്യന്‍ കോളേജ് ഓഫ് ന്യൂറോസൈക്കോഫാര്‍മക്കോളജി'യില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. 'ലാന്‍സെറ്റ് സൈക്യാട്രി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 

മാനസികരോഗികളില്‍ കൊവിഡ് 19 ദോഷകരമായ രീതിയില്‍ ബാധിക്കാനിടയുണ്ടെന്നും മിക്കവാറും കേസുകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നേക്കുമെന്നും പഠനം പറയുന്നു. എന്ന് മാത്രമല്ല, ഈ വിഭാഗക്കാരില്‍ കൊവിഡ് മൂലമുള്ള മരണസാധ്യതയും കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

22 രാജ്യങ്ങളില്‍ നടന്ന 33 പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏതാണ്ട് 14 ലക്ഷത്തിലധികം രോഗികളുടെ വിശദാംശങ്ങളാണ് ഇതിലൂടെ ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ അമ്പതിനായിരത്തോളം പേര്‍ മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരായിരുന്ന. 

'മൂഡ് ഡിസോര്‍ഡര്‍' പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പോലും ഈ വെല്ലുവിളി നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വിശാദം- ഉത്കണ്ഠ, മറ്റ് മാനസികരോഗങ്ങള്‍ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അവരില്‍ അപകടസാധ്യത വീണ്ടും കൂടുമെന്നും പഠനം പറയുന്നു. ഇവരിലാണ് മരണസാധ്യതയും കൂടുതലായി കല്‍പിക്കപ്പെടുന്നത്. 

ബുദ്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്കും, മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും, ലഹരി മരുന്നിന് അടിമകളായി മനസിന്റെ സമനില തെറ്റിയവര്‍ക്കുമെല്ലാം വാക്‌സിന്‍ നല്‍കുന്നതിന് പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്നാണ് പഠനം മുന്‍നിര്‍ത്തി ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ഈ വിഭാഗക്കാരെ മഹാമാരിയില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും കരുതലും മറ്റുള്ളവര്‍ എടുക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- 'കൊവിഡ് 19 നിയന്ത്രണാതീതമായി പടരും'; മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍

Follow Us:
Download App:
  • android
  • ios