'വര്‍ക്ക് ഫ്രം ഹോം' ആണോ? ഇതാ പുതിയൊരു പഠനം പറയുന്നത് കേള്‍ക്കൂ....
തീര്‍ത്തും അനാരോഗ്യകരമായ ജീവിതരീതിയിലേക്ക് മാറാന്‍ 'വര്‍ക്ക് ഫ്രം ഹോം' ഇടയാക്കുന്നു എന്നതാണ് ഏറ്റവുമധികം പേര്‍ ഉന്നയിക്കുന്ന പരാതി. ഇതിനോടൊപ്പം തന്നെ എപ്പോഴും ഓണ്‍ലൈനില്‍ സജീവമാകുന്നതിന്റെ ഭാഗമായുണ്ടാകുന്ന വിഷമതകളും പലരും പങ്കുവയ്ക്കാറുണ്ട്
കൊവിഡ് കാലമായതോടെ ധാരാളം കമ്പനികള്‍ 'വര്‍ക്ക് ഫ്രം ഹോം' രീതിയിലേക്ക് മാറിയിട്ടുണ്ട്. മിക്കവരും വീട്ടില്‍ തന്നെയിരുന്ന് ജോലി നോക്കുന്ന സാഹചര്യമാണുള്ളത്. ആദ്യഘട്ടങ്ങളില്‍ ഇത് ആളുകള്‍ കാര്യമായി അംഗീകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഈ സംവിധാനത്തിനെതിരായ പല വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
പ്രധാനമായും ആരോഗ്യകാര്യങ്ങള്‍ തന്നെയാണ് ആശങ്കയില്‍ നില്‍ക്കുന്നത്. തീര്‍ത്തും അനാരോഗ്യകരമായ ജീവിതരീതിയിലേക്ക് മാറാന്‍ 'വര്‍ക്ക് ഫ്രം ഹോം' ഇടയാക്കുന്നു എന്നതാണ് ഏറ്റവുമധികം പേര്‍ ഉന്നയിക്കുന്ന പരാതി. ഇതിനോടൊപ്പം തന്നെ എപ്പോഴും ഓണ്‍ലൈനില്‍ സജീവമാകുന്നതിന്റെ ഭാഗമായുണ്ടാകുന്ന വിഷമതകളും പലരും പങ്കുവയ്ക്കാറുണ്ട്.
ഇതിനോട് ചേര്‍ത്തുവായിക്കാവുന്നൊരു പുതിയ പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പറയുന്നത്. മൈക്രോസോഫ്റ്റിന്റെ 'ഹ്യൂമണ്‍ ഫാക്ടേഴ്‌സ് ലാബ്' ആണ് പഠനം നടത്തിയിരിക്കുന്നത്. 'വര്‍ക്ക് ഫ്രം ഹോം' ചെയ്യുന്നവരില്‍ മിക്കവാറും പേരും ഇടവേളകളില്ലാതെ അധികസമയം ഓണ്‍ലൈനില്‍ ചിലവിടുന്നതിനാല്‍ അവരുടെ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ അത് മോശമായി ബാധിക്കുന്നു എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.
ജോലിക്കിടയില്‍ നിര്‍ബന്ധമായും ചെറിയ ഇടവേളകളെടുക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമെന്നും പഠനം നിര്‍ദേശിക്കുന്നു. അല്ലാത്ത പക്ഷം അസഹനീയമായ വിധം വിരസത, ക്ഷീണം ഒപ്പം തന്നെ ബുദ്ധിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം വ്യക്തിയെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
ചിത്രങ്ങളിലൂടെ ഇത് കൃത്യമായി വരച്ചുകാണിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. 'വര്‍ക്ക് ഫ്രം ഹോം' അവലംബിക്കുന്ന നിരവധി പേരാണ് ഇത് ട്വിറ്ററിലും മറ്റ് ഇപ്പോള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ശരീരത്തെ മാത്രമല്ല മനസിനെയും മോശമായി ബാധിക്കുമെന്ന വാദത്തെ അക്ഷരംപ്രതി ശരിവക്കുന്നതാണ് പഠനറിപ്പോര്‍ട്ട്.
Also Read:- 'വര്‍ക്ക് ഫ്രം ഹോം' ആണോ...? വണ്ണം കൂടുന്നുണ്ടോ...? ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ...
കടുത്ത മാനസികസമ്മര്‍ദ്ദമാണ് ഇടവേളകളില്ലാത്ത ജോലിയുടെ ഭാഗമായി നേരിടേണ്ടിവരികയെന്നും ഇത് ചെയ്യുന്ന ജോലിയുടെ ഗുണമേന്മയെയും ദോഷകരമായി ബാധിക്കുമെന്നും പഠനം വരച്ചുകാട്ടുന്നുണ്ട്.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി