Asianet News MalayalamAsianet News Malayalam

'വാക്‌സിനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്വാഗതം ചെയ്യുന്നു, പക്ഷേ ആഹ്ലാദിക്കാനുള്ള സമയമായിട്ടില്ല'

''വളരെ അപകടകാരിയായ വൈറസാണിത്. ശരീരത്തിന്റെ ഏത് സിസ്റ്റത്തെ വേണമെങ്കിലും ഇത് ആക്രമിച്ചേക്കാം. ഇപ്പോഴും പല രാജ്യങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചിലയിടങ്ങളില്‍ ഇപ്പോഴും വൈറസിനെതിരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അത്തരക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് മാത്രമാണ് പറയാനാവുക...''

world health organisation welcomes news on vaccine development
Author
Genève, First Published Nov 17, 2020, 11:39 AM IST

വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വാര്‍ത്തയും നമുക്കേവര്‍ക്കും പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. എന്നാല്‍ ഇതോടുകൂടി കൊവിഡ് പ്രതിരോധ കാര്യങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറുമോയെന്ന ആശങ്ക ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം അലട്ടുന്നുമുണ്ട്. മാസങ്ങളായി അവര്‍ നടത്തുന്ന പോരാട്ടം ഈ ഘട്ടത്തില്‍ പരാജയപ്പെടുമോ എന്നതാണ് ചിന്തിക്കേണ്ട വിഷയം. 

വാക്‌സിനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ആഹ്ലാദിക്കാനുള്ള സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത് ഇത്തരമൊരു ആശങ്കയെ മുന്‍നിര്‍ത്തിയാണ്. യുഎസ് കമ്പനിയായ 'മോഡേണ'യുടെ വാക്‌സിന്‍ കൂടി നല്ല ഫലം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്. 

'വളരെ അപകടകാരിയായ വൈറസാണിത്. ശരീരത്തിന്റെ ഏത് സിസ്റ്റത്തെ വേണമെങ്കിലും ഇത് ആക്രമിച്ചേക്കാം. ഇപ്പോഴും പല രാജ്യങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചിലയിടങ്ങളില്‍ ഇപ്പോഴും വൈറസിനെതിരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അത്തരക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് മാത്രമാണ് പറയാനാവുക. കൊവിഡിനെതിരായ മുന്‍ നിര പോരാട്ടത്തില്‍ അണിനിരന്നത് മുഴുവന്‍  ആരോഗ്യ പ്രവര്‍ത്തകരാണ്. ഇത്രയും ദീര്‍ഘമായ കാലത്തെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അവര്‍ തളര്‍ന്നുപോയിട്ടുണ്ട്. അവരുടെ സുരക്ഷയും ജീവിതവും നാം പരിഗണിക്കേണ്ടതുണ്ട്. ഗൗരവമില്ലാതെ കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ തുടങ്ങിയാല്‍ ഇതില്‍ ആദ്യം ബലിയാടുകളാകുന്നതും ആരോഗ്യപ്രവര്‍ത്തകരായിരിക്കും. അതിനാല്‍ ആഹ്ലാദിക്കാനുള്ള സമയമായിട്ടില്ലെന്ന് കരുതുക. ജാഗ്രത തുടരുക...'- ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗബ്രിയേസിസ് പറയുന്നു.

Also Read:-ഭക്ഷണം എത്തിച്ചുവെന്നറിയിക്കാന്‍ ഫോട്ടോ; ശേഷം ഡെലിവറി ഡ്രൈവര്‍ ചെയ്തത്...

Follow Us:
Download App:
  • android
  • ios