മുംബൈയിലെ താജ് പ്രസിഡന്‍റ് ഹോട്ടലിലേക്കാണ് എംഎൽഎമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. 

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗോവയിൽ നിന്ന് വിമാനമാർഗ്ഗമാണ് എംഎൽഎമാര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മുംബൈയില്‍ എത്തിയത്. മുംബൈയിലെ താജ് പ്രസിഡന്‍റ് ഹോട്ടലിലേക്കാണ് എംഎൽഎമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം. 

അതിനിടെ, വിമത നീക്കം നടത്തിയ ഏക്‍നാഥ് ഷിൻഡേയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡേയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡേയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.

Read More : 'മഹാരാഷ്ട്ര സർക്കാർ ബാബരി പോലെ, താഴെയിറക്കുന്നതുവരെ വിശ്രമമില്ല'; ശിവസേനക്ക് മുന്നറിയിപ്പുമായി ഫഡ്നവിസ്

പൂനെയിൽ നിന്നുള്ള എംഎൽഎ സാംഗ്രാം തോപ്തെയാണ് കോൺഗ്രസിന്‍റെ സ്പീക്കര്‍ സ്ഥാനാർത്ഥി. കൊളാമ്പയിൽ നിന്നുള്ള ബിജെപി എംഎൽഎ രാഹുൽ നർവേക്കറാണ് എതിരാളി. ശിവസേനാ വിമതൻ ഏക്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി, 2014ൽ ശിവസേനയിൽ നിന്ന് എത്തിയ രാഹുൽ നർവേക്കറിനെ മത്സര രംഗത്ത് ഇറക്കിയത് ശ്രദ്ധേയ നീക്കമാണ്. നിയമസഭാ കൗൺസിൽ ചെയർമാനും എൻസിപി നേതാവുമായ റാംരാജെ നിംബാൽക്കറിന്‍റെ മരുമകൻ കൂടിയാണ് നർവേക്കർ