വാഹന വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നത്. സര്‍ക്കാറിനെ താറടിക്കാന്‍ പ്രതിപക്ഷം ഇല്ലാക്കഥ പറയുകയാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.

ദില്ലി: വാഹനവിപണിയില്‍ മാന്ദ്യമുണ്ടെന്നത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാദമാണെന്ന് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിംഗ് ആണ് വാദവുമായി രംഗത്തെത്തിയത്. രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളര്‍ച്ചയിലാണെന്നുമാണെന്ന് എംപി ലോക്സഭ ചര്‍ച്ചയില്‍ പറഞ്ഞു.

വാഹന വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നത്. സര്‍ക്കാറിനെ താറടിക്കാന്‍ പ്രതിപക്ഷം ഇല്ലാക്കഥ പറയുകയാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. രാജ്യത്തെ വാഹനവിപണിയുടെ വളര്‍ച്ച താഴേക്കാണെന്ന് കണക്കുകള്‍ പുറത്തുവരുമ്പോഴാണ് എംപിയുടെ വാദം.

ഈ ആഴ്ചയില്‍ ആദ്യം മാരുതി സുസുകി ഇന്ത്യ നംവബറില്‍ 3.3 ശതമാനം വില്‍പന കുറഞ്ഞതായി റിപ്പോര്‍ട്ട് പുഖത്തിറക്കിയിരുന്നു. രാജ്യത്തെ ഇരുചക്രവാഹന വിപണിയില്‍ 13.87 ശതമാനം ഇടിവുണ്ടായതായി ബജാജ് ഓട്ടോയും റിപ്പോര്‍ട്ട് പുറത്തിറക്കി. യാത്രാവാഹനങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ മാസം 23.69 ശതമാനമാണ് ഇടിവുണ്ടായത്. ഉള്ളിവില വര്‍ധനയില്‍ ബിജെപി ജനപ്രതിനിധികള്‍ വിവാദ പരാമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് വാഹനവിപണിയിലെ മാന്ദ്യത്തില്‍ എംപിയും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.