കോണ്‍ഗ്രസിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും, ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
ദില്ലി:ഇന്ത്യ സഖ്യത്തിലെ സഹകരണത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും, ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകള്‍ പാളിയ പശ്ചാത്തലത്തിലാണ് നിതീഷിന്‍റെ വിമര്‍ശനം.
നിതിഷിന്‍റെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. അതേ സമയം സഖ്യം പൊളിയുമെന്ന് നേരത്തെ തന്നെ ബിജെപി പ്രവചിച്ചിരുന്നുവെന്നും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുള്ളവരാണ് സഖ്യത്തിലെ കക്ഷികളെന്നും അമിത് ഷാ പരിഹസിച്ചു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിനെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാണിച്ച് കഴിഞ്ഞദിവസം ഇന്ത്യ സഖ്യം ദില്ലി ഹൈക്കോടതിയേ സമീപിച്ചു. ഹർജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി എവിടെയും ഉപയോഗിക്കുന്നില്ലെന്ന് സഖ്യം ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് കോടതി നവംബര്‍ 22 ലേക്ക് മാറ്റിമനു അഭിഷേക് സിംഗ്‍വിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു വേണ്ടി ഹാജരായത്. ഇന്ത്യ സഖ്യത്തിനെതിരായ പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ദില്ലി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ വാദിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

