പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ സഹായധനം: കെജ്രിവാള്‍
സർക്കാർ, സ്വകാര്യ മേഖലയെന്ന വേർതിരിവ് ഇല്ലാതെയാകും സഹായമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു
ദില്ലി: കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകർക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്വന്തം ജീവന്‍ പണയം വെച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെയാണ് ഇന്ന് ആരോഗ്യപ്രവര്‍ത്തകരും. നമ്മളെല്ലാവരും ഇവരോടെ കടപ്പെട്ടിരിക്കുന്നു. സർക്കാർ, സ്വകാര്യ മേഖലയെന്ന വേർതിരിവ് ഇല്ലാതെയാകും സഹായമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 120 പേര്‍ക്കാണ് ഇതുവരെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. ആറോളം ഡോക്ടര്‍മാറുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.