സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ പത്ത് പേരില്‍ എട്ട് പേരും ആദ്യമായി എംഎല്‍എമാരായവരാണ്. പ്രാദേശിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്.
ദില്ലി: പഞ്ചാബില്‍ പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിമാരായത്. ഉത്തർപ്രദേശില്‍ 25 ന് നടക്കുന്ന യോഗി ആദിത്യനാഥിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള വന്‍ ദേശീയ നേതൃത്വ നിര പങ്കെടുക്കും.
സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ പത്ത് പേരില്‍ എട്ട് പേരും ആദ്യമായി എംഎല്‍എമാരായവരാണ്. പ്രാദേശിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. അഞ്ച് പേര്‍ മാല്‍വ മേഖലയില്‍ നിന്ന് മന്ത്രിമാരായപ്പോള്‍ നാല് പേര്‍ മാജയില്‍ നിന്നും ഒരാള്‍ ദോബയില്‍ നിന്നും മന്ത്രിമാരായി. എല്ലാവരും പഞ്ചാബിയില്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ഭവന്ത് മൻ നേരത്തെ തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉത്തർപ്രദേശില്‍ മാര്‍ച്ച് 25 ന് വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. അന്‍പതിനായിരത്തോളം പേരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമള്ള ദേശീയ നേതൃനിരക്കൊപ്പം എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തേക്കും.
കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളുടെ ഗുണഭോഗ്താക്കളായ ചിലരെയും അതിഥികളായി ക്ഷണിക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാക്കളില്‍ ചിലരെയും ചടങ്ങിലേക്ക് ക്ഷണിച്ചേക്കും. ഉത്തരാഖണ്ഡില്‍ നാളെയാണ് നിയമസഭ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ ഈ യോഗത്തില്‍ വച്ചാകും തെരഞ്ഞെടുക്കുക. നിരീക്ഷരായ രാജ്നാഥ് സിങും മീനാക്ഷി ലേഖിയും യോഗത്തില്‍ പങ്കെടുക്കും. മാര്‍ച്ച് 22 ന് ഉത്തരാഖണ്ഡില്‍ സത്യപ്രതിജ്ഞ ചടങ് നടക്കുമെന്നാണ് സൂചന.
