Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ചോരക്കളം; ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു

100 years after the massacre of Jallianwala Bagh
Author
Delhi, First Published Apr 13, 2019, 7:29 AM IST

തിരുവനന്തപുരം: ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നിടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം ബ്രിട്ടീഷ് പാർലമെന്റ് ഖേദം പ്രകടിപ്പിച്ചതോടെ കൂട്ടക്കുരുതി വീണ്ടും വാർത്തകളിൽ ഇടം നേടി.

ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു.

ജാലിയൻ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ് ഡയറും സംഘവും ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്. ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ പറയുമ്പോഴും കൃത്യമായ കണക്ക് രാജ്യത്തിന്റെ കൈവശമില്ല. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് കഴിഞ്ഞ ദിവസം പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഖേദപ്രകടനം. എന്നാൽ ഖേദപ്രകടനമല്ല നിരുപാധികം മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു.


 

Follow Us:
Download App:
  • android
  • ios