കാമുകനെ കൊല്ലാൻ കൂട്ടുനിന്ന കേസിൽ 7വർഷം ജയിലിൽ; ജാമ്യത്തിലിറങ്ങിയപ്പോൾ ദിവ്യ കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തി
കൊലപ്പെടുത്തിയതിന് ശേഷം ബിഎംഡബ്ല്യു കാറില്‍ പട്യാലയിലേക്കാണ് കൊണ്ടു പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
![11 days after being killed; Model Divya Pahuja's dead body found in canal fvv 11 days after being killed; Model Divya Pahuja's dead body found in canal fvv](https://static-ai.asianetnews.com/images/01hm11t401tz6wvnbseyg6t5py/5--24-_363x203xt.jpg)
ദില്ലി: കൊല്ലപ്പെട്ട് 11 ദിവസങ്ങൾക്ക് ശേഷം മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തി. ഗുഡ്ഗാവിലെ ഹോട്ടലിൽ കൊല്ലപ്പെട്ട ദിവ്യയുടെ മൃതദേഹം പഞ്ചാബിലെ കനാലിൽ നിന്നാണ് കണ്ടെത്തിയത്. ജനുവരി രണ്ടിനാണ് ദിവ്യ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താൻ കഴിയാത്തതിൽ പൊലീസിനെതിരെ വിമർശനം ശക്തമായിരുന്നു.
ദിവ്യയെ കൊലപ്പെടുത്തിയതിന് ശേഷം ബിഎംഡബ്ല്യു കാറില്‍ പട്യാലയിലേക്ക് കൊണ്ടു പോയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബിഎംഡബ്ല്യു കാറിലുണ്ടായിരുന്ന രണ്ട് പേരെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു.
സിറ്റി പോയിന്റ് ഹോട്ടലില്‍ വച്ച് രണ്ടാം തീയതിയാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. അന്ന് പുലര്‍ച്ചെ നാലു മണിയോടെ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരന്‍ ബ്രഹ്മപ്രകാശും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതി.
മുംബൈയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ച് കൊന്നെന്നുമായിരുന്നു മുംബൈ പൊലീസിന്റെ ഭാഷ്യം. എന്നാല്‍ നിരായുധനായിരുന്ന സന്ദീപിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സന്ദീപ് കൊല്ലപ്പെടുമ്പോള്‍ ദിവ്യയും അതേ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് സന്ദീപിനെ കൊല്ലാന്‍ സഹായിച്ചെന്ന കേസില്‍ ദിവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴു വര്‍ഷം ജയിലില്‍ കിടന്ന ദിവ്യയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചത് 2023 ജൂണിലാണ്. ജാമ്യം ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ടത്.
https://www.youtube.com/watch?v=Ko18SgceYX8