യശ്വന്ത് സിൻഹയുടെ പ്രചാരണത്തിനായി 11 അംഗസമിതിയെ നിയമിച്ചു: ജയറാം രമേശും യെച്ചൂരിയും സമിതിയിൽ
അതേസമയം പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ദില്ലി: പ്രതിപക്ഷ പാർട്ടികൾ യശ്വന്ത് സിൻഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചു10 അംഗങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഒരഗം പൊതുസമൂഹ പ്രതിനിധിയായും ഉണ്ടാകും
ജയറാം രമേശ് , സീതാറാം യെച്ചൂരി പ്രഫുൽ പട്ടേൽ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
അതേസമയം പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാളെ കേരളത്തില്‍ നിന്ന് യശ്വന്ത് സിന്‍ഹ പ്രചാരണം തുടങ്ങും. യശ്വന്ത് സിന്‍ഹക്ക് പിന്തുണ നല്‍കണോയെന്നതില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ ജെഎംഎം പത്രിക സമര്‍പ്പണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
രാഹുല്‍ഗാന്ധി, ശരദ് പവാര്‍ അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിക്കാനെത്തിയത്. പന്ത്രണ്ടേ കാലോടെ നാല് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു.വെറും മത്സരമല്ലെന്നും രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ്, ടിഎംസി, സമാജ് വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികളടക്കം 12 കക്ഷികള്‍ പിന്തുണയറിയിച്ചെത്തിയിരുന്നു. എന്നാല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഝാര്‍ഖണ്ഡിന് പുറമെ ഒഡീഷയിലും സ്വാധീനമുള്ള പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളിലൊന്ന് സാന്താള്‍ ഗോത്ര വര്‍ഗമാണ്. ദ്രൗപദി മുര്‍മ്മു സാന്താള്‍ ഗോത്ര വിഭാഗത്തെ പ്രതിനിധികരിക്കുന്നത് ജെഎംഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഖനന ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹോമന്ത് സോറനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ജെഎംഎമ്മിനെ പിന്നോട്ടടിക്കുന്നു.