കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ദില്ലി : ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 11 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു. മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്.
വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്.
രാജ്യസഭയിലും സസ്പെൻഷൻ, മൂന്ന് മലയാളി എംപിമാരടക്കം 19 പേര്‍ക്കെതിരെ നടപടി
കഴിഞ്ഞ ദിവസം, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ടിഎൻ പ്രതാപൻ, രമ്യഹരിദാസ് അടക്കമുളളവരെയാണ് വർഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.
സഭയിൽ നാളെയും സമരം തുടരും
ദില്ലി : രാജ്യസഭയിൽ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീം. വിലക്കയറ്റം, തൊഴിലില്ലായ്മ, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയണമെന്ന ആവശ്യമാണ് സഭയിൽ ഉയര്‍ത്തിയത്. എന്നാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാര്‍ ശ്രമിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് രാജ്യസഭയിൽ ഇത്രയേറെ എംപിമാര്‍ ഒരുമിച്ച് സസ്‌പെൻഡ് ചെയ്യപ്പെടുന്നത്. പാർലമെന്റിന്റെ ഉദ്ദേശം എന്താണെന്ന ചോദ്യമുയര്‍ത്തിയ അദ്ദേഹം, പ്രതിഷേധമറിയിക്കാനുള്ള വേദി കൂടിയാണ് പാര്‍ലമെന്റെന്നത് മറക്കരുതെന്നും പറഞ്ഞു. സഭയിൽ നാളെയും സമരം തുടരും. സർക്കാരിന്റെ ധിക്കാരത്തിന് മുന്നിൽ വഴങ്ങി കൊടുക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയാതെ പാർലമെന്റ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വവും വ്യക്തമാക്കി. പാർലമെന്റിനെ മോദിയുടെ ഭക്തജന കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. നാളെയും മറ്റന്നാളും സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായി ചർച്ച ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് സസ്പെന്റ് ചെയ്യപ്പെട്ട സിപിഎം അംഗം വി ശിവദാസനും വ്യക്തമാക്കി. അടിച്ചമർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് സസ്പെൻഷനെന്നും അദ്ദേഹം പ്രതികരിച്ചു.
