ഹൈക്കോടതിക്ക് സമീപം ഇരുചക്ര വാഹനത്തിൽ അപൂർവ്വയിനം തത്തകളെ കൊണ്ടുപോകുന്നത് ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു
ഹൈദരാബാദ്: അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ. തെലങ്കാന ഹൈക്കോടതിക്ക് അരികെ നടത്തിയ പരിശോധനയിൽ മുഹമ്മദ് ഫാറൂഖ് എന്നയാളാണ് പിടിയിലായത്. സൗത്ത് സോൺ ടാസ്‌ക് ഫോഴ്‌സ് പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
ഹൈക്കോടതിക്ക് സമീപം ഇരുചക്ര വാഹനത്തിൽ അലക്‌സാൻഡ്രിൻ തത്തകളെ കൊണ്ടുപോകുന്നത് ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനം നിർത്തി ക്രേറ്റുകൾ പരിശോധിച്ചപ്പോഴാണ് 110 അലക്‌സാൻഡ്രൈൻ തത്തകളെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ തത്തകളെ ആരണ്യഭവനിലെ വനപാലകർക്ക് കൈമാറി. ഇവയെ പിന്നീട് പരിശോധനയ്ക്കായിഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിൽ എത്തിച്ചു.
1972ലെ വന്യജീവി നിയമം അനുസരിച്ച് അലക്‌സാൻഡ്രൈൻ തത്തകളെ വിൽക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഫാറൂഖിനെ ചോദ്യം ചെയ്തപ്പോൾ ഒരു ജോടി തത്തയെ 1000 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് മനസ്സിലായി. എവിടെ നിന്നാണ് ഇയാൾക്ക് ഇത്രയും തത്തകളെ ലഭിച്ചതെന്ന് വ്യക്തല്ല. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാനിടയുള്ള കുറ്റമാണിതെന്ന് പിസിസിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
