ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു, തമിഴ്നാട്ടിൽ ഒരു മരണംകൂടി
24 മണിക്കൂറിനിടെ 12 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണ സംഖ്യ 64 ആയി.
അഹമ്മദാബാദ്: മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഏപ്രിൽ 5 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവയവങ്ങൾ തകരാറിലായതിനെത്തുടർന്ന് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കൾ കുടിയേറ്റ തൊഴിലാളികളാണ്. എന്നാൽ എവിടെ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമായിട്ടില്ല.
അതിനിടെ തമിഴ്നാട്ടിൽ ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വെല്ലൂർ സിഎംസിയിൽ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇയാൾക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് മരണം 8 ആയി.
അതേ സമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസവും തുടർച്ചയായി നൂറിലേറെ പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി.
55 വയസിന് മുകളിൽ പ്രായമുള്ളവർ ജോലിക്ക് വരരുതെന്ന് മുംബൈ കോർപ്പേറഷൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞവരിലെ 70 പേർ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ആശുപത്രികളിൽ രോഗബാധിതരായ മലയാളി നഴ്സുമാരിൽ ഭൂരിഭാഗംപേർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.