കഴിഞ്ഞ നാലു  മാസത്തിനിടെ ഇവിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയ സാഹചര്യത്തിലാണ് ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചതെന്നും അധികൃതര്‍ പറയുന്നു.

കാര്‍ഗില്‍: കശ്മീരിന് പ്രത്യേക നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെ കാര്‍ഗില്‍ ജില്ലയില്‍ നിര്‍ത്തിവച്ച മൊബൈല്‍ ഇന്‍റര്‍ നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. 145 ദിവസങ്ങള്‍ക്കുശേഷമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ഇവിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയ സാഹചര്യത്തിലാണ് ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചതെന്നും അധികൃതര്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാര്‍ഗിലിലെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നേരത്തെതന്നെ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്ന് പ്രാദേശിക മത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ കശ്മീരിലെ എല്ലാ വാര്‍ത്താ വിതരണ സംവിധാനങ്ങളും വിച്ഛേദിച്ചിരുന്നു.

കശ്മീരിലെ ഇന്‍റര്‍നെറ്റ് നിരോധനം നിരവധി യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാര്‍, ഓണ്‍ലൈന്‍ മേഖലയില്‍ ജോലി നോക്കിയരുന്ന യുവാക്കള്‍ തുടങ്ങി നിരവധി പേരുടെ ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്‍റര്‍ നെറ്റ് പുനസ്ഥാപിച്ചതോടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജമ്മുവിലെ ജനത.