13 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ പ്രദേശിലെ റാംപൂരിലാണ് സംഭവം. നസ്റീൻ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം വൈദ്യുതാഘാതമേൽപ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പോസ്റ്റ്മോർട്ടത്തിലാണ് ഇവരുടെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയത്. ഇതിൽ ഏറിയ പങ്കും പൊള്ളലേറ്റതിനേ തുടർന്നുള്ള മുറിവുകളായിരുന്നു. സംഭവത്തിൽ നസ്രീന്റെ ഭർത്താവ് ഇസ്രാർ അറസ്റ്റിലായിട്ടുള്ളത്. നസ്രീന് മാതാപിതാക്കളിൽ നിന്ന് കുടുംബ വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഭർത്താവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. 13 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്. ഭൂമി വിറ്റില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് നസ്രീനെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നു. ഭൂമി വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ ഭർത്താവ് നിരന്തരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹോദരിമാർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ശരീരത്തിൽ ആറിടങ്ങളിലാണ് ഇലക്ട്രിക് ഷോക്ക് എൽപ്പിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുള്ളത്. നസ്രീന് ഏഴ് സഹോദരിമാരാണ് ഉണ്ടായിരുന്നത്. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ സ്വത്ത് സഹോദരിമാർക്ക് തുല്യമായി വീതിക്കുകയായിരുന്നു. 62 സെന്റ് ഭൂമിയാണ് നസ്രീന് ലഭിച്ചത്.


