Asianet News MalayalamAsianet News Malayalam

ചുവന്ന പൊട്ടായി മഹാരാഷ്ട്ര, നിയന്ത്രണാതീതമായി കൊവിഡ്, പിടിച്ചുകെട്ടാൻ വഴി തേടി സർക്കാർ

കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടും, മുംബൈ എന്ന വാണിജ്യതലസ്ഥാനം പൂ‌ർണമായും അടച്ചിട്ടിട്ടും, രോഗവ്യാപനം തടയാനാകുന്നില്ല. രോഗികളുടെ എണ്ണം മുപ്പത്തിയയ്യായിരം പിന്നിടുമ്പോൾ ഇനിയെത്ര കാലം നഗരം അടച്ചിടും എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. 

19 maharashtra becomes a red zone in disease spread as india crosses 1 lakh patients mark
Author
Mumbai, First Published May 19, 2020, 1:42 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 35,000 കടന്നു. 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. മുംബൈയിൽ നിയന്ത്രണങ്ങൾക്കായി അർധസൈനികരെ നിയോഗിച്ചു. 24 മണിക്കൂറിനിടെ 55 പൊലീസുകാർക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് എന്നത് ആശങ്കയാവുകയാണ്. ദിവസവും 2000-ത്തിലേറെ രോഗികൾ. മുംബൈയിൽ മാത്രം കൊവിഡ് ബാധിതർ 21,000 കടന്നു. നഗരത്തിൽ മാത്രം 24 മണിക്കൂറിനിടെ 23 പേർ കൂടി മരിച്ചു. 

55 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 1328 ആയി. ധാരാവി, അന്ധേരി ഉൾപ്പടെ നഗരത്തിൽ രോഗം പടരുന്ന 5 മേഖലകളിൽ അർധസൈനികരെ നിയോഗിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. 

പക്ഷേ, മുംബൈ എന്ന രാജ്യത്തിന്‍റെ വാണിജ്യതലസ്ഥാനം എത്ര കാലം ഇങ്ങനെ അടച്ചിടും? മഹാരാഷ്ട്ര സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ശക്തമായ നടപടികളിലൂടെ മാത്രമേ ഇനി രോഗവ്യാപനം തടയാനാകൂ. സാമൂഹിക അകലം ചോദ്യചിഹ്നമായ മുംബൈയിലെ ചേരികളിൽ എത്ര നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും രോഗവ്യാപനം പടർന്നുകൊണ്ടേയിരിക്കുന്നു. 

KEM Hospital: Through the night, in Mumbai's Ground Zero ward ...

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട പലയിടങ്ങളിലും കൂട്ടത്തോടെ ഐസൊലേഷൻ സൗകര്യങ്ങൾ നിർമിക്കുകയാണ് സംസ്ഥാനസർക്കാർ. അമേരിക്കയിൽ ന്യൂയോർക്കിനെപ്പോലെത്തന്നെ, ഇന്ത്യയിൽ മുംബൈയിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ തന്നെയാണ് കൊവിഡ് വ്യാപനത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്നത്. മുംബൈയിലെ ലോകമാന്യതിലക് ആശുപത്രിയിലടക്കം രോഗികളുടെ തൊട്ടടുത്ത് കറുത്ത പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കിടത്തിയിരിക്കുന്ന ദൃശ്യങ്ങളൊക്കെ പുറത്തുവന്നത് വലിയ വിവാദമായി മാറിയിരുന്നു. ഇത് നേരിടാൻ കൂടിയാണ് വൻ ഐസൊലേഷൻ കേന്ദ്രങ്ങൾ, രോഗികളെ ചികിത്സിക്കാനായി സർക്കാർ പണി കഴിപ്പിക്കുന്നത്.

യുഎസ് കോൺസുലേറ്റിന് തൊട്ടടുത്തുള്ള പ്ലാനിറ്റേറിയം പാർക്കിൽ അടക്കം പൊതുവിടങ്ങളിലെല്ലാം ചേർത്ത് ഒരു ലക്ഷം കിടക്കകളുള്ള വലിയ ഐസൊലേഷൻ സൗകര്യം തയ്യാറാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് മഹാരാഷ്ട്ര സർക്കാർ. ഈ മാസം അവസാനത്തോടെ 75,000 കേസുകൾ സംസ്ഥാനത്ത് ഉണ്ടായേക്കാം എന്നാണ് സംസ്ഥാനസർക്കാരിന്‍റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് വൻ ഐസൊലേഷൻ ചികിത്സാ സെന്‍ററുകൾ തയ്യാറാക്കുന്നത്. 

J&K total reaches 368 with 14 new cases | Greater Kashmir

ബാന്ദ്ര, കുർള കോംപ്ലക്സിൽ ആയിരം കിടക്കകളുള്ള ആശുപത്രി ഇപ്പോഴേ പ്രവർത്തിക്കുന്നുണ്ട്. ഇതിലേക്ക് 5,000 കിടക്കകൾ, 1000 ഐസിയു കിടക്കകൾ എന്നിവ കൂട്ടിച്ചേർക്കും. നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയിലാണ് പലപ്പോഴും ടെഡ് എക്സ് ടോക്കുകളും, മറ്റ് വൻ സംഗീതപരിപാടികളും നടക്കാറ്. ഇവിടെ 600 കിടക്കകളുള്ള ആശുപത്രി പണിയും. മഹാലക്ഷ്മി റേസ്കോഴ്സിൽ 300 കിടക്കകളുള്ള ഐസൊലേഷൻ കേന്ദ്രത്തിന്‍റെ നിർമാണം നടക്കുന്നു. മാഹിം നേച്ചർ പാർക്കിൽ 1200 കിടക്കകളുള്ള ക്വാറന്‍റൈൻ കേന്ദ്രം പണിയുന്നത് തൊട്ടടുത്തുള്ള ധാരാവിയിലെ രോഗികളെക്കൂടി കണക്കിലെടുത്താണ്. ഇതിന് പുറമേ, നെസ്കോ ഗ്രൗണ്ടിലും നെഹ്റു സയൻസ് സെന്‍ററിലും വൻ ഐസൊലേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുകയാണ്. 

അതേസമയം, മഹാരാഷ്ട്രയുടെ തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിൽ രോഗബാധിതർ ഉയരുമ്പോഴും അഹമ്മദാബാദിൽ ഉൾപ്പടെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകിയത് ആശങ്ക കൂട്ടുന്നു. സംസ്ഥാനത്ത് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകളുണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. കണ്ടെയ്ൻമെന്‍റ്, നോൺ കണ്ടെയ്ൻമെന്‍റ് സോണുകൾ എന്ന വിഭജനം മാത്രമേ ഉണ്ടാകൂ. അതിൽത്തന്നെ നോൺ കണ്ടെയ്ൻമെന്‍റ് സോണുകളിൽ വ്യാപകമായി ഇളവുകൾ നൽകാമെന്നും വിജയ് രൂപാണി. 

Follow Us:
Download App:
  • android
  • ios