Asianet News MalayalamAsianet News Malayalam

'രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ എന്നും കടപ്പെട്ടിരിക്കുന്നു', സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

പാക്കിസ്ഥാനെതിരായ യുദ്ധ വിജയത്തിന്റെ ഓർമയിൽ സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ സൈനികരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

1971 Indo Pak war victory Nation indebted to armed forces says Modi
Author
First Published Dec 16, 2022, 4:06 PM IST

ദില്ലി: പാക്കിസ്ഥാനെതിരായ യുദ്ധ വിജയത്തിന്റെ ഓർമയിൽ സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ സൈനികരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. സൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും രാജ്യം നമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 1971-ലെ യുദ്ധം മനുഷ്യത്വമില്ലായ്മയ്‌ക്കും അനീതിക്കുമെതിരെ ധാർമികതയുടെ വിജയമായിരുന്നു, ആ വിജയത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ദില്ലിയിലെ യുദ്ധ സ്മാരകത്തിലെത്തി പ്രതിരോധമന്ത്രി പുഷ്പചക്രം അർപ്പിച്ചു.

Read more: ഇന്ത്യ പാകിസ്താനെ തകർത്തു തരിപ്പണമാക്കിയ 1971 -ലെ യുദ്ധത്തിന്റെ ഓർമകൾ

അതേസമയം, അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തില്‍ പാർലമെന്‍റില്‍ നാലാം ദിനവും ബഹളം. ചർച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങൾ രാജ്യസഭ തടസപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷൻ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തി. 

ലോക്സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമർശനം ആവർത്തിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്‍റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമർശിച്ചു.

ചിലർ ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇരട്ടതാപ്പ് നയം സ്വീകരിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ തന്ത്രപരമായ വിട്ടുവീഴ്ചകൾ ഉണ്ടാകുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം  ഉപാധിയോ തന്ത്രമോ മാത്രമാണെന്ന സമീപനം വളരെക്കാലമായി ചിലർ തുടരുന്നു. തീവ്രവാദം രാഷ്ട്രീയ നിക്ഷേപമായി കരുതിയവർ അത്തരം അബദ്ധധാരണകളെ ഉപയോഗിച്ചു. ഇത് കേവലമായ തെറ്റല്ല, മറിച്ച് അപകടകരമായേക്കാമെന്നും ജയശങ്കർ പറഞ്ഞു. തീവ്രവാദികളെ ബഹിഷ്കരിക്കണെന്ന ആവശ്യം തെളിവുകളുടെ പിന്തുണ‌യോടെ സമർപ്പിച്ചിട്ടും കാരണമൊന്നും പറയാതെ തള്ളിയതും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് ഭീകരവാദ വിരുദ്ധ യോ​ഗം ചേർന്നത്. യോ​ഗത്തിൽ ഇന്ത്യൻ നഴ്‌സും മുംബൈ ആക്രമണത്തിന്‍റെ ഇരയുമായ അഞ്ജലി കുൽതെ തന്‍റെ അനുഭവം പങ്കുവെച്ചു. തീവ്രവാദത്തോടുള്ള സമീപനത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മറികടന്ന് 'സീറോ ടോളറൻസ്' നയത്തിൽ എത്തണമെന്നും ജയശങ്കർ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ആധുനിക സാങ്കേതിക വിദ്യ ഭീകരർക്ക് ലഭ്യമാകുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios