കത്ത് അയച്ചത് എഴുപത്തിയഞ്ച് വയസുകാരനായ ക്യാപ്റ്റൻ അമർ ജീത്ത് കുമാർ 

ദില്ലി:വീണ്ടും രാജ്യത്തിനായി പോരാടൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കരസേന മേധാവിക്ക് 1971 യുദ്ധ നായകന്‍റെ വൈകാരിക കത്ത്. ക്യാപ്റ്റൻ അമർ ജീത്ത് കുമാറാണ് കത്ത് അയച്ചത്.എഴുപത്തിയഞ്ച് വയസുകാരനാണ് അദ്ദേഹം.ഒരാൾക്ക് സൈന്യത്തിൽ നിന്ന് വിരമിക്കാം, എന്നാൽ അയാളിലെ സൈനികന് മരണമില്ല.കരസേന അനുവദിച്ചാൽ തനിക്കൊപ്പം നിരവധി പേർ എത്തും.ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് താൻ ഉൾപ്പെടെയുള്ളവരുടെ അനുഭവപരിചയം ഉപയോഗിക്കാനാകുമെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി

അതിനിടെ ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചു എന്ന പാകിസ്ഥാൻ മാധ്യമങ്ങളുടെ ആരോപണം തള്ളി സർക്കാർ വൃത്തങ്ങൾ. ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്നും പാക് വ്യോമസേന നേരിടാൻ തുടങ്ങിയപ്പോൾ മടങ്ങിയെന്നുമാണ് പാക് മാധ്യമങ്ങളിലെ പ്രചാരണം. ഭയം കൊണ്ട് പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തിരിച്ചടിക്ക് ഇന്ത്യൻ സേനകൾക്ക് പ്രധാനമന്ത്രി പൂർണ്ണ അവകാശം നല്കിയ സാഹചര്യത്തിൽ പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെയും ഉപകരണങ്ങളും എതതിച്ചിരുന്നു. പാക് കരസേന മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ എത്തിയിരുന്നു