മുഹമ്മദ് ഹൈദർ എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ജന്നത്തിനെ (5) ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. 

ലഖ്നൗ: ലഖ്നൗവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരിക്ക് മാരകമായി കടിയേറ്റു. ലഖ്‌നൗവിലെ താക്കൂർഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ് നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് ഹൈദർ എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ജന്നത്തിനെ (5) ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കൾ പ്രദേശവാസികൾക്ക് ഭീഷണിയാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ (എൽഎംസി) നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

നായ്ക്കളുടെ വന്ധ്യംകരണത്തെ മൃ​ഗസ്നേഹികളുടെ എൻജിഒകൾ എതിർക്കുന്നതിനാൽ നായ്ക്കളെ പിടിക്കാൻ കഴിയില്ലെന്ന് അധികൃതർ പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികൃതർക്കുമെതിരെ മരിച്ച കുട്ടിയുടെ പിതാവ് താക്കൂർഗഞ്ച് പൊലീസിൽ പരാതി നൽകി. 

സഹോദരി മരിച്ചതിന്റെ വേ​​​ദന മാറും മുമ്പേ അപകടത്തിൽ സഹോദരനും മരിച്ചു, സങ്കടക്കടലിൽ വീടും നാടും

മഞ്ചേരി: സഹോദരി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ സഹോദരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് പള്ളിപ്പുറം പാലേങ്ങല്‍ പറമ്പുകാർ. മഞ്ചേരി തൃക്കലങ്ങോട് 32ലാണ് സ്വകാര്യ ബസും ടിപ്പര്‍ ലോറിയു ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവറായ മടത്തൊടി ബാലകൃഷ്ണൻ മരിച്ചത്. സഹോദരി രാധ രണ്ടാഴ്ച മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. നെഞ്ചുവോദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയിലാണ് രാധ മരിച്ചത്. ഈ ദുഃഖത്തിലായിരുന്നു വീട്ടുകാർ. എന്നാൽ കണ്ണീർ മായും മുമ്പ് അപകടത്തിന്റെ രൂപത്തിൽ സ​ഹോദരനെയും മരണം കവർന്നു. 

പരേതരായ ഇണ്ണിക്കുട്ടി-ജാനകി ദമ്പതികളുടെ മകനാണ് ബാലകൃഷ്ണന്‍. ഏറെക്കാലമായി ലോറിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞു തിരിച്ചുവരികയായിരുന്ന തൊഴിലാളികളും കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രവും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന തൊഴിലാളികളില്‍ ചിലര്‍ പുറത്തേക്ക് തെറിച്ചുവീണു. ബാലകൃഷ്ണനെ മുന്‍ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ബാലകൃഷ്ണനെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്റെയും ലോറിയുടെയും ജീപ്പിന്റെയും മുന്‍ഭാഗം പൂര്‍ണമായി തകർന്നു. ബസിലെ യാത്രക്കാരെ പുറത്തിറക്കിയതും വാതില്‍ പൊളിച്ചാണ്. അപകടം നടക്കുമ്പോള്‍ മഴയുണ്ടായിരുന്നു. 

ബസിന്റെ മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ അപകടമൊഴിവാക്കാന്‍ വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അഗ്‌നിരക്ഷാ സേനയും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഒന്നരമണിക്കൂര്‍ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ജീപ്പിലുണ്ടായിരുന്ന ഒരേ കുടുംബത്തിലെ മൂന്ന് പേര്‍, ബസ് യാത്രക്കാര്‍, ലോറിയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് പരിക്കേറ്റു.