ഭർതൃമാതാവിനെയും പിതാവിനെയും ബന്ധപ്പെടാനാകാതെ 22ാം ദിനം: മരുന്നുണ്ടോയെന്ന് അറിയില്ലെന്ന് ഊർമിള മണ്ഡോത്‌കർ
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മാത്രമല്ല പ്രശ്നമെന്നും അത് നടപ്പിലാക്കിയത് മനുഷ്യത്വം ഇല്ലാത്ത വിധത്തിലാണെന്നും കോൺഗ്രസ് നേതാവും നടിയുമായ ഊർമിള മണ്ഡോത്‌കർ
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മാത്രമല്ല പ്രശ്നമെന്നും അത് നടപ്പിലാക്കിയത് മനുഷ്യത്വം ഇല്ലാത്ത വിധത്തിലാണെന്നും കോൺഗ്രസ് നേതാവും നടിയുമായ ഊർമിള മണ്ഡോത്‌കർ. ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. ഇതിന് മുന്നോടിയായി പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 22 ദിവസമായി തന്റെ ഭർത്താവിന്റെ മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഊർമിള പറഞ്ഞു.
"ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മാത്രമല്ല പ്രശ്‌നം, അത് മനുഷ്യത്വ രഹിതമായ വഴിയിലൂടെയാണ് ചെയ്തതെന്ന കൂടിയാണ്."
"എന്റെ ഭര്‍തൃ മാതാവും പിതാവും അവിടെയാണ്. രണ്ടുപേരും പ്രമേഹരോഗികളാണ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുമാണ്. എനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ സാധിക്കാതായിട്ട് ഇന്ന് 22ാം ദിവസമാണ്. അവര്‍ക്ക് വീട്ടില്‍ മരുന്ന് ലഭ്യമാണോയെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല." ഊർമിള പറഞ്ഞു.