23 വയസ്സുള്ള സരൾ യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപകടം. 

ഭോപ്പാൽ: സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തു ചാടിയ യുവാവ് മുങ്ങി മരിച്ചു. ഭോപ്പാൽ എൻഐടിയിൽ നിന്ന് ബിടെക് ബിരുദമെടുത്ത സരൾ നി​ഗമാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. അതേസമയം, അപകടത്തിൽപ്പെട്ട നായ നീന്തി കരക്കുകയറി. 23 വയസ്സുള്ള സരൾ യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭോപ്പാല്‍ നഗരത്തിന് 10 കിലോമീറ്റര്‍ സമീപത്തെ കെർവ ഡാം പ്രദേശത്തെ കാടുമൂടിയ ക്യാമ്പിലേക്ക് രാവിലെ 7.30 ഓടെ രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം പ്രഭാത നടത്തത്തിന് പോയതായിരുന്നു സരൾ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്‌ഐ ആന്ദ്രം യാദവ് പറഞ്ഞു. പെൺകുട്ടികളിലൊരാൾ തന്റെ വളർത്തുനായയെ കൂടെകൂട്ടി. രാവിലെ 8.30 ഓടെ മൂവരും അണക്കെട്ടിന് താഴെയുള്ള ജലാശയത്തിന് അരികിലൂടെ നടക്കുന്നതിനിടെ നായ വെള്ളത്തിൽ വീണു. മൂവരും നായയെ രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങി. ഇതിനിടെ ഒഴുക്കിൽ കാൽ തെറ്റി സരൾ ആഴത്തിലേക്ക് വീണു.

പെൺകുട്ടികൾ കരക്കുകയറിയെങ്കിലും സരൾ ഒഴുകിപ്പോയി. സഹായത്തിനായി പെൺകുട്ടികൾ നിലവിളിച്ചതോടെ വാച്ച്മാനെത്തി തിരഞ്ഞെങ്കിലും യുവാവിനെ കണ്ടില്ല. ഉടൻ റാത്തിബാദ് പൊലീസിൽ അറിയിച്ചു. മുങ്ങൽ വിദഗ്ധരും എസ്ഡിഇആർഎഫും ചേർന്ന് തിരഞ്ഞെങ്കിലും സരളിനെ കാണാനില്ല. ഒരു മണിക്കൂറിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളുടെ ഏകമകനാണ് സരൾ. പിതാവ് സുധീർ നിഗം ​​ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു. സരളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.