നാലാം ബാച്ച് ഇന്ത്യയിലെത്തി; വായുസേനയുടെ ഭാഗമായി 14 റഫാല്‍ വിമാനങ്ങള്
അംബാലയിലെത്തിച്ച ശേഷം രണ്ടാം സ്ക്വാഡ്രണ്‍ രൂപീകരിക്കുന്ന പശ്ചിമ ബംഗാളിലേക്കാണ് ഈ റഫാല്‍ വിമാനങ്ങള്‍ എത്തുക. അംബാലയിലെ 17 സ്ക്വാഡ്രണില്‍ നിലവില്‍ 11 റഫാല്‍ വിമാനങ്ങളാണ് ഭാഗമായിട്ടുള്ളത്.
റഫാൽ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് വിമാനങ്ങളുടെ പുതിയ ബാച്ചാണ് ഫ്രാൻസിൽ നിന്ന് ഗുജറാത്തിലെ
വ്യോമ കേന്ദ്രത്തിൽ എത്തിയത്. ഇതോടെ 14 റഫാൽ വിമാനങ്ങളാണ് സേനയുടെ ഭാഗമായത്. ഫ്രാന്‍സില്‍ നിന്ന് നോണ്‍സ്റ്റോപ്പ് ആയി പറന്നാണ് റഫാല്‍ ഗുജറാത്തിലെ ജാനഗറിലെത്തിയത്. യുഎഇ വായുസേനയാണ് റഫാല്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചത്. അംബാലയിലെത്തിച്ച ശേഷം രണ്ടാം സ്ക്വാഡ്രണ്‍ രൂപീകരിക്കുന്ന പശ്ചിമ ബംഗാളിലേക്കാണ് ഈ റഫാല്‍ വിമാനങ്ങള്‍ എത്തുക.
അംബാലയിലെ 17 സ്ക്വാഡ്രണില്‍ നിലവില്‍ 11 റഫാല്‍ വിമാനങ്ങളാണ് ഭാഗമായിട്ടുള്ളത്. പുതിയ വിമാനങ്ങളെ പടിഞ്ഞാറന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ നിരീക്ഷണത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാവുന്ന സമയങ്ങളിലാവും റഫാലിന്‍റെ ഈ നിരീക്ഷണപ്പറക്കല്‍.
2020 ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്നുള്ള ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള് ഇന്ത്യയിലെത്തിയത്. 59000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ക്കായി ഇരുരാജ്യങ്ങളും ഒപ്പിട്ടതിന് ശേഷം നാലാം വര്‍ഷമായിരുന്നു ഇത്. 2020 നവംബര്‍ 3ന് രണ്ടാം ബാച്ചും,2021 ജനുവരി 27 ന് മൂന്നാം ബാച്ചും ഇന്ത്യയിലെത്തി. 2022ന്‍റെ അവസാനത്തോടെ 36 റഫാല്‍ വിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.