ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് പൊലീസ് സംശയിക്കുന്നത്.  

ജയ്പൂര്‍: രാജസ്ഥാനില്‍ ആശുപത്രിയില്‍ നിന്നും കൊവിഡ് വാക്സിന്‍ കാണാതായതായി പരാതി. ജയ്പുരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് 320 ഡോസ് കൊവിഡ് 19 വാക്‌സിന്‍ കാണാതായത്. ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ ശാസ്ത്രി നഗര്‍ പൊലീസ് കേസെടുത്തു. 

ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് പൊലീസ് സംശയിക്കുന്നത്. മാര്‍ച്ച് എട്ടിന് സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞിരുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുവന്നത്. 

സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് വാക്‌സിന്. രാജ്യത്തിന്റെ പല ഭാഗത്തും വാക്‌സിന്‍ ക്ഷാമം നേരിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് വാക്‌സിന്‍ മോഷണം. വാക്‌സിന്‍ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.