ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ ഗാസിയ കാട്ടൂൺ എന്ന 35കാരി തൻ്റെ നാല് മക്കളെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവരെ കണ്ടെത്താനായിട്ടില്ല. ഭർത്താവിനെ കാണാതായതിലുള്ള മനോവിഷമമാണോ കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

ദില്ലി : ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നാല് മക്കളെ അമ്മ കൊലപ്പെടുത്തി. പിന്നാലെ ഒളിവിൽ പോയ 35കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്താണ് കുട്ടികളെ കൊല്ലാൻ കാരണമെന്നതിൽ പൊലീസിനോ ബന്ധുക്കൾക്കോ ഇതുവരെ വ്യക്തതയില്ല. ഗാസിയ കാട്ടൂണെന്ന 35കാരിയാണ് 4 മക്കളെ കൊലപ്പെടുത്തിയത്. 14കാരൻ സഫിഖ്, 12 വയസുള്ള സൗദ്, 10 വയസുകാരൻ ഉമർ, 8 വയസുള്ള ഇളയ കുട്ടി സാദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് 3 മണിയോടെ വിവരമറിഞ്ഞ് പൊലീസ് ഗാസിയയുടെ വീട്ടിലെത്തി. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഗാസിയ കടന്ന് കളഞ്ഞിരുന്നു. എന്താണ് മക്കളെ കൊല്ലാൻ കാരണമെന്നതിൽ ആർക്കും വ്യക്തതയില്ല. സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന ഗാസിയയുടെ ഭർത്താവിനെ കുറച്ചുനാളായി കാണാനില്ലായിരുന്നു. എവിടെയാണ് എന്ന് ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താനായതുമില്ല. ഇതിന്‍റെ മനോവിഷമത്തിലാണോ ഗാസിയ മക്കളെ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു. അയൽവാസികളുമായി അതിർത്തി തർക്കവും ഉണ്ടായിരുന്നു. ഗാസിയക്കായി യുപി പൊലീസ് തെരച്ചിൽ തുടരുകയാണ്.