പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുകപ്പലുകൾ സുരക്ഷിതമായി നീങ്ങുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാല് എൽപിജി ടാങ്കറുകൾ ഇതിനകം കടന്നുപോയെന്നും ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാന സർവീസുകളും സാധാരണ നിലയിൽ തുടരുന്നു.
ദില്ലി : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. ഇതുവരെ നാല് എൽപിജി ടാങ്കറുകൾ വിജയകരമായി ഈ പ്രദേശം കടന്നെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളുമായി നിരന്തരമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരെ നിലവിൽ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നു. പ്രതിദിന സർവീസുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നില്ല. സ്ഥിതിഗതികളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ കൃത്യസമയത്ത് അറിയിപ്പുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


