'പാർട്ടി വിരുദ്ധ പ്രവർത്തനം' ഉത്തരാഖണ്ഡിൽ 40 പ്രവർത്തകരെ ബിജെപി പുറത്താക്കി
നാൽപ്പത് പ്രവർത്തകരെ ഒറ്റയടിക്ക് പുറത്താക്കാനുള്ള കാരണം ഇത് വരെ വ്യക്തമല്ല. ഉത്തരാഖണ്ഡ് ബിജെപി നേരത്തെയും പല വിവാദങ്ങളുടെയും പേരിൽ പഴികേട്ടിട്ടുള്ളതാണ്
ഉത്തരാഖണ്ഡ്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരാഖണ്ഡിലെ നാൽപ്പത് പ്രവർത്തകരെ ബിജെപി പുറത്താക്കിയതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രജനീഷ് ശർമ്മ, മീര റത്തൗറി, മോഹൻ സിംഗ് ബിഷ്ട് എന്നിവരാണ് പുറത്താക്കപ്പെട്ടതെന്ന് എഎൻഐ പറയുന്നു.
അച്ചടക്ക ലംഘനം എന്നതിനപ്പുറം എന്താണ് വ്യക്തമായ കാരണമെന്താണെന്ന് ട്വീറ്റിൽ പറയുന്നില്ല . ഉത്തരാഖണ്ഡിലെ ബിജെപി പ്രവർത്തകരുടെയും നേതൃത്വത്തിന്‍റെയും പ്രവർത്തികൾ നേരത്തെയും വിവാദമായിട്ടുണ്ട്. കുൻവാർ പ്രണവ് സിംഗ് എന്ന എംഎൽഎ തോക്കുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും എംഎൽഎയെ പാർട്ടി 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തത് കഴിഞ്ഞ ജൂലൈയിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അച്ചടക്ക സെഷനുകൾ സംഘടിപ്പിക്കപ്പെട്ട് ഒരു മാസത്തിനകമാണ് കൂട്ട നടപടിയെന്നതും ശ്രദ്ധേയമാണ്.