44 ജീവനക്കാര്‍ക്ക് കൊവിഡ്, ആശുപത്രി അടച്ചു, ദില്ലിയിൽ കൂടുതൽ ജവാന്മാര്‍ക്ക് കൊവിഡ് പരിശോധന
കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി അടച്ചതായി ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ ജയിൻ അറിയിച്ചു.
ദില്ലി: ദില്ലി ജഗ്ജീവൻ റാം ആശുപത്രിയിൽ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 44 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി അടച്ചു. കൂടുതല്‍ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവരാനുണ്ടെന്നാണ് വിവരം. ദില്ലിയില്‍ 24 മണിക്കൂറുകള്‍ക്കിടെ അടച്ച രണ്ടാമത്തെ ആശുപത്രിയാണ് ജഗ്ജീവൻ റാം ആശുപത്രി.
അതിനിടെ കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് അടച്ച ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ കൂടുതൽ ജവാന്മാരുടെ കൊവിഡ് പരിശോധന നടത്തി. ക്യാമ്പിൽ കരുതൽ നിരീക്ഷണത്തിലുള്ളവരെയാണ് പരിശോധിച്ചത്. 350 പേരാണ് ഇവിടെ കരുതൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെയാണ് ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാപിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലാക്കിയവരില്‍ മൂന്നു മലയാളികളുമുണ്ട്. ജവാന്മാരില്‍ കുറച്ചുപേരെ ചാവ്ല ഐടിബിപി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.