മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട്  പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്.

ദില്ലി: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട് പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്. രണ്ടുമരണവും ജി ബി മൂലമെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി സ്ഥരീകരിച്ചു. ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായ യുവാവ് അടക്കം മൂന്നുപേര്‍ നേരത്തെ മരിച്ചിരുന്നു. രോഗികളുടെ എണ്ണവും കൂടുകയാണ്. 

നിലവില്‍ 149 പേരാണ് വിവിധ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്നത്. ഇതില്‍ 80 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പൽ കോര്‍പറേഷന്‍ പരിധിയിലാണ്. രോഗാണുക്കള്‍ വെള്ളത്തിലൂടെയാണ് പകരുന്നതെന്ന് പരിശോധനയില്‍ മനസിലായിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോഴും പൂനെയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. വലിയ ചിലവേറുന്ന ചികില്‍സ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.