ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ കല്ലുകൾ നിറഞ്ഞ ലോറി പോലീസ് കസ്റ്റഡിയിലുള്ളതാണെന്ന് സിജെപി ആരോപിച്ചു. സമാധാനപരമായ സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിതെന്നും, വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരം ചെയ്യുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ദുരൂഹ ലോറി ജൂലൈ 20-ന് നാല് ദിവസം മുമ്പ് തന്നെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണെന്ന വെളിപ്പെടുത്തലുമായി സിജെപി രംഗത്ത്. സമാധാനപരമായ ജനാധിപത്യ സമരത്തെ തകർക്കാനും, അക്രമങ്ങൾ ഇളക്കിവിട്ട് നിരപരാധികളായ പൗരന്മാരെ വ്യാജക്കേസുകളിൽ കുടുക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് സിജെപി ആരോപിച്ചു.

കസ്റ്റഡിയിലുള്ളതും കല്ലുകൾ നിറഞ്ഞതുമായ വാഹനം സമാധാനപരമായി ആളുകൾ തടിച്ചുകൂടിയ പ്രതിഷേധ സ്ഥലത്തേക്ക് മാറ്റാൻ ഉത്തരവിട്ടത് ആരാണെന്ന് ദില്ലി പൊലീസ് ഉടൻ വ്യക്തമാക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കുന്ന വൻ ജനക്കൂട്ടത്തിനിടയിലേക്ക് കല്ലുകൾ എത്തിക്കാൻ തീരുമാനമെടുത്ത പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം സമാധാനപരമായ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

വീണ്ടും സമരം?

വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ. നിലവിൽ കേസുകളിലും എഫ്ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് സിജെപി വ്യക്തമാക്കി. കോടതി ഉത്തരവ് നിലവിലുണ്ടെങ്കിൽ പോലും കേസുകളിൽ അന്വേഷണം തുടരാൻ പാടില്ലെന്നാണ് സംഘടനയുടെ നിലപാട്. നേരത്തെ സിജെപിക്ക് നൽകിയ ഉറപ്പ് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്നും, നൽകിയ വാക്ക് സർക്കാർ നിർബന്ധമായും പാലിക്കണമെന്നും സിജെപി മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അഭിജിത് ദിപ്കെ എക്സിൽ കുറിച്ചു. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സിജെപിയുടെ തീരുമാനം.