ഒഡിഷയിൽ കലിതുള്ളി ഫോനി; മരണം അഞ്ചായി; കാറ്റ് ബംഗാളിലേക്ക്
ക്ഷേത്ര നഗരമായ പുരിയുടെ ചുറ്റുമുള്ള മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഭുവനേശ്വർ, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ പലതും വെള്ളത്തിൽ മുങ്ങി. എണ്ണിയാലൊടുങ്ങാത്തത്ര മരങ്ങളും ചെറുകൂരകളും കട പുഴകി. റെയിൽ-റോഡ്-വ്യോമ ഗതാഗതം താറുമാറായപ്പോൾ, വൈദ്യുതിയും എല്ലായിടത്തും വിച്ഛേദിക്കപ്പെട്ടു. ഭുബനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. 83 പാസഞ്ചർ ട്രെയിനുകളുൾപ്പടെ 140 തീവണ്ടികൾ ഇതുവരെ റദ്ദാക്കി.
ഭുബനേശ്വർ: ഒഡിഷയിൽ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനസർക്കാരാണ് അഞ്ച് പേർ മരിച്ചെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ കനത്ത നാശനഷ്ടം വരുത്തി വച്ചാണ് ഫോനി കടന്നു പോകുന്നത്. കാറ്റ് ഇപ്പോൾ വെസ്റ്റം ബംഗാളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബംഗാളിലെത്തുന്ന കാറ്റിന്റെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. ഒഡിഷയിൽ 180-190 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്.
ക്ഷേത്ര നഗരമായ പുരിയുടെ ചുറ്റുമുള്ള മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഭുവനേശ്വർ, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ പലതും വെള്ളത്തിൽ മുങ്ങി. എണ്ണിയാലൊടുങ്ങാത്തത്ര മരങ്ങളും ചെറുകൂരകളും കട പുഴകി. റെയിൽ-റോഡ്-വ്യോമ ഗതാഗതം താറുമാറായപ്പോൾ, വൈദ്യുതിയും എല്ലായിടത്തും വിച്ഛേദിക്കപ്പെട്ടു. ഭുബനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. 83 പാസഞ്ചർ ട്രെയിനുകളുൾപ്പടെ 140 തീവണ്ടികൾ ഇതുവരെ റദ്ദാക്കി.
ഇതുവരെ പതിനൊന്ന് ലക്ഷം പേരെയെങ്കിലും ഒഡിഷ സർക്കാർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫോനിയുടെ സഞ്ചാരപാതയിലുളള ഗജപതി, ഗഞ്ചം, ഖുർദ, പുരി, നായ്‍ഗഢ്, കട്ടക്ക്, ജഗത്‍സിംഗ് പൂർ, കേന്ദ്രപാര, ജാജ്‍പുർ, ഭദ്രക്, ബാലാസോർ മയൂർ ഭഞ്ച്, ധൻകനാൽ, കിയോൻചാർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഗഞ്ചമിലും പുരിയിലും മാത്രമായി നാലരലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. അയ്യായിരത്തോളം അടുക്കളകളും ഇവർക്കായി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാർഡും ദുരന്ത നിവാരണ അതോറിറ്റിയും സജീവമായി രംഗത്തുണ്ട്.
രാവിലെ എട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശിയത്. ചിലയിടങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 245 കിലോമീറ്റർ വരെയായി. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനൽക്കാലത്ത് ചുഴലിക്കാറ്റുകൾ അപൂർവമാണ്. തീരെ അപ്രതീക്ഷിതമായാണ് ബംഗാൾ ഉൾക്കടലിൽ രണ്ടാഴ്ച മുൻപ് ന്യൂനമർദ്ദം രൂപം കൊണ്ടതും, ശ്രീലങ്കൻ തീരത്തിന് അടുത്തുകൂടി, തമിഴ്‍നാട്, ആന്ധ്ര തീരം വഴി ഒഡിഷയിലേക്ക് എത്തിയതും. 'പാമ്പിന്‍റെ കഴുത്ത്' എന്നാണ് ഫോനി എന്ന വാക്കിന്‍റെ അർത്ഥം. ബംഗ്ലാദേശ് സർക്കാരാണ് ചുഴലിക്കാറ്റിന് ഈ പേര് നൽകിയത്.