12 മണിക്കൂർ റെയ്‌ഡ്; 57 ലക്ഷം രൂപയും രേഖകളുമായി സിബിഐ സംഘം മടങ്ങി; ശിവകുമാറിന് കുരുക്ക്
കർണാടകയിൽ ഉപതെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ് അവസാനിച്ചു. നീണ്ട 12 മണിക്കൂർ നടത്തിയ റെയ്ഡിൽ 57 ലക്ഷം രൂപയും ബാങ്ക് രേഖകളും ഡിജിറ്റൽ റെക്കോർഡുകളും ശേഖരിച്ചു. അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ പരിശോധന.
ഡികെ ശിവകുമാറിന് പുറമെ സഹോദരൻ ഡികെ സുരേഷിന്റെ വീട്ടിലും ഇരുവരുടെയും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിനെതിരായ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അറിയിച്ചു. പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ പുതിയ കേസെടുത്തു. ഇന്ന് രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഡികെ ശിവകുമാറിന്റെ വീട്ടിലേക്ക് സിബിഐ സംഘം എത്തിയത്.
കർണാടകയിൽ ഉപതെരഞ്ഞെടുപ്പുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.