സംസ്ഥാനത്ത് കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 24,34,966 ആയി. മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80705 പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. 79748 പേർക്കും കൊവിഷീൽഡ് വാക്സിനാണ് നൽകിയത്. 957 പേർക്ക് കൊവാക്സിനും നൽകി. ഇതോടെ സംസ്ഥാനത്ത് കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 24,34,966 ആയി. മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. പരിശോധന, കണ്ടെത്തൽ, എന്നിവയിലുണ്ടായ കുറവാണ് രോഗവ്യാപനം ഇത്രയധികം വർദ്ധിക്കാൻ കാരണമായതെന്ന് പ്രതിവാര സമ്മേളനം വിലയിരുത്തി.

മഹാരാഷ്ട്രയിലെ കൊവിഡ് സ്ഥിതിയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. വളരെ ഗൗരവമേറിയ വിഷയമാണിത്. ഇതിൽ നിന്നും രണ്ട് പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാൻ സാധിക്കും. ഒന്ന്, കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്. രണ്ട്, കൊവിഡ് ഇല്ലാത്തവരായി ജീവിക്കണമെങ്കിൽ അതനുസരിച്ചുള്ള പെരുമാറ്റം അത്യാവശ്യമാണ്. ഡോ വി കെ പോൾ പറഞ്ഞു. മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നുവെന്ന് ഐസിഎംആർ ഡിജി ബൽറാം ഭാർഗവ അഭിപ്രായപ്പെട്ടു. പരിശോധനയുടെയും കണ്ടത്തലിന്റെയും ചിക്തിസയുടെ അഭാവമാണ് കൊവിഡ് ഇത്രയും രൂക്ഷമാകാൻ കാരണം. 

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങളിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ വ്യക്തമാക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നാഗ്പൂരിൽ മാർച്ച് മുതൽ 21 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.