രാജസ്ഥാനിൽ വീണത് മധ്യപ്രദേശിൽ തകർന്ന വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് സ്ഥിരീകരണം
ഭരത്പൂരിലാണ് തകർന്ന് വീണത്. വിമാനം പൂർണ്ണമായും കത്തിയതാണ് പ്രാഥമിക വിവരം.
ദില്ലി : രാജസ്ഥാനിലെ ഭരത്പൂരിൽ വീണ് കത്തിയമർന്നത് മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് സ്ഥിരീകരണം. ഭരത്പൂരിൽ ചാർട്ടേഡ് വിമാനം തകർന്നുവീണെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. ജില്ലാ കളക്ടർ അലോക് രജ്ഞൻ വാർത്താ ഏജൻസിയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് എയർഫോഴ്സുമായി ബന്ധപ്പെട്ട ശേഷമാണ് മധ്യപ്രദേശിലെ മൊറേനയിൽ അപകടത്തിൽപ്പെട്ട വ്യോമസേനയുടെ വിമാനങ്ങളുടെ ഭാഗമാണ് രാജസ്ഥാനിൽ പതിച്ചതെന്ന് സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ മൊറേനയിൽ നിന്നും 90 കിലോമീറ്റർ മാറിയുള്ള സ്ഥലമാണ് ഭരത്പൂർ.
പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോറേനയിൽ വീണ വിമാനത്തിലൊന്ന് പൂർണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങൾ പതിച്ച ഭരത്പൂരും മൊറേനയും തമ്മിൽ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം ,വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങൾ പതിച്ചത്. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനയിൽ നിന്ന് വിവരങ്ങൾ തേടി. സംയുക്ത സൈനിക മേധാവി, വ്യോമസേന മേധാവി അടക്കമുള്ളവർ മന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.
A Sukhoi-30 and Mirage 2000 aircraft have crashed near Morena, Madhya Pradesh. Details awaited. Search and rescue operations launched: Defence Sources