അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാതായതായി സൂചന. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആരോപണത്തെ തുടർന്ന് ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ട പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്.

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളികട്ടികളും കാണാനില്ലെന്ന സൂചന നൽകി എസ്ഐടി. പ്രാണപ്രതിഷ്ഠ ചടങ്ങിൽ വിഗ്രഹത്തിന് സമർപ്പിച്ച വെള്ളിക്കട്ടികളാണ് മോഷണം പോയതായി കരുതുന്നത്. കോടിക്കണക്കിന് രൂപ നഷ്‌ടമായെന്ന് പ്രാഥമിക നിഗമനം. ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപിച്ചേക്കും. അതേസമയം, ക്ഷേത്ര ട്രസ്റ്റ് പിരിച്ചു വിടുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തിൽ നിന്ന് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റി നിർത്തി. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. അഞ്ച് ജീവനക്കാരെ എസ്ഐടി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിലൊരാളുടെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയും രണ്ടെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉയർത്തിയ ആരോപണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.