ദില്ലി സര്‍ക്കാര്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികെ തുല്യമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ദില്ലി: ദില്ലി സ്‌കൂളില്‍ അധ്യാപിക ഹിജാബ് (Hijab) അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി (Student) രംഗത്ത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു വിദ്യാര്‍ഥിനിയുടെ ആരോപണം. അധ്യാപിക തന്നോട് ശിരോവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് വിദ്യാര്‍ഥിനി ആരോപിച്ചു. വിദ്യാര്‍ഥിനിയുടെ ആരോപണത്തിന് പിന്നാലെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ (Manish Sisodia) രംഗത്തെത്തി. ദില്ലിയിലെ സ്‌കൂളുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചിലര്‍ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി സര്‍ക്കാര്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ഥികെ തുല്യമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ദില്ലിയിലെ സ്‌കൂളുകളില്‍ മികച്ച പഠന സൗകര്യമുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഈ സംഭവം എങ്ങനെ സംഭവിച്ചുവെന്നത് അന്വേഷിച്ചു. അവിടെ അങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല. ഹിജാബ് നിയന്ത്രിക്കാനോ വിലക്കാനോ സര്‍ക്കാറോ വിദ്യാഭ്യാസ വകുപ്പോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. അധ്യാപകര്‍ എന്നോട് ഹിജാബ്് ധരിച്ച് ക്ലാസിലേക്ക് വരരുതെന്ന് പറഞ്ഞു. നിങ്ങളുടെ അമ്മയെപ്പോലെയാകരുത്. ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ മറ്റ് പെണ്‍കുട്ടികളോടും നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടു- പെണ്‍കുട്ടി ആരോപിച്ചു. പ്രശ്‌നം സ്‌കൂള്‍ അധികൃതരും കുട്ടികളുടെ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ദില്ലിയില്‍ വര്‍ഷങ്ങളായി ഹിജാബ് സ്‌കൂളില്‍ അനുവദിക്കുമെങ്കിലും ക്ലാസില്‍ അനുവദിക്കാറില്ല. ഈ സംഭവത്തിലും ക്ലാസില്‍ കയറുന്ന കുട്ടിയോട് ഹിജാബ് അഴിക്കാനാണ് അധ്യാപകര്‍ ആവശ്യപ്പെട്ടതെന്നും പ്രശ്‌നങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്‌തെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് അനുവദിച്ചു, പിന്നാലെ ഹിജാബും

ബെംഗളൂരു: സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് (Head scarf) ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചതിന് പിന്നാലെ ഹിജാബ് (Hijab) ധരിച്ചവരെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് (Bengaluru college) ആചാരപ്രകാരം വേഷം ധരിച്ചെത്തിയ സിഖ്, മുസ്ലിം വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. ബെംഗളൂരുവിലെ മൗണ്് കാര്‍മല്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ സിഖ് വിദ്യാര്‍ഥികള്‍ തലപ്പാവ് അണിഞ്ഞെത്തിയത്. തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തി. ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ കോടതി ഇടക്കാല വിധിയില്‍ സിഖ് തലപ്പാവിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിദ്യാര്‍ഥിയെ ക്ലാസില്‍ പ്രവേശിപ്പിച്ചു.

ഇത് ചോദ്യം ചെയ്ത് ഹിജാബ് അണിഞ്ഞവര്‍ രംഗത്തെത്തിയതോടെ അവരെയും ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചു. ആരെയും തടയില്ലെന്നും കോളേജ് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. അമൃതധാരി സിഖ് വിഭാഗമാണ് പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ക്കും തലപ്പാവ് നിഷ്‌കര്‍ഷിക്കുന്നത്. അതേസമയം ഉഡുപ്പി എംജിഎം കോളേജില്‍ ഹിജാബ് ധരിച്ചെത്തിയവരെ ക്യാമ്പസില്‍ പോലും പ്രവേശിപ്പിച്ചില്ലെന്ന് ആരോപണമുയര്‍ന്നു. ക്യാമ്പസില്‍ ഹിജാബ് ആകാമെന്നും ക്ലാസ് മുറിയില്‍ പറ്റില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഹിജാബ് വിവാദം ആരംഭിച്ച ഉഡുപ്പി ഗവ. പി യു വനിതാ കോളേജിലെ അധ്യാപകരെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന പ്രവര്‍ത്തകര്‍ കേസെടുത്തു.