ഹിമാചൽ പ്രദേശിലെ സർക്കാർ കോളേജിൽ റാഗിംഗിനും ക്രൂരമർദനത്തിനും ഇരയായ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. മരിക്കുന്നതിന് മുൻപ്, അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നും സഹപാഠികൾ ആക്രമിച്ചെന്നും വിദ്യാർത്ഥിനി മൊഴി നൽകിയിരുന്നു.
ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ കോളേജിൽ റാഗിങ്ങിനും ക്രൂരമർദനത്തെയും തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായി വിദ്യാർത്ഥിയുടെ മൊഴി. പ്രൊഫ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴി. വിദ്യാർത്ഥിക്കൊപ്പം ആദ്യ വർഷത്തിൽ പഠിച്ചവരാണ് കേസിൽ പ്രതിചേർത്ത മൂന്ന് പേരും. മരിച്ച വിദ്യാർത്ഥി ഒന്നാം വർഷം തോറ്റിരുന്നു. ബി എൻ എസ് 75,115(2), 3(5), റാഗിംഗ് വിരുദ്ധ നിയമം എന്നീ വകുപ്പുകൾ പ്രതികൾക്ക് എതിരെ ആണ് ചുമത്തിയത്. പീഡനം താങ്ങാനാകാതെ മകൾ വിഷാദരോഗി ആയെന്ന് അച്ചൻ്റെ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 18 ന് കോളേജിൽ വച്ച് കുപ്പിക്കൊണ്ട് തലയ്ക്ക് അടിച്ചു. മുടി മുറിച്ചു എന്നും പരാതിയിൽ പറയുന്നു. അതേ സമയം, സംഭവ ശേഷം പെൺകുട്ടി 7 ആശുപത്രികളിൽ ചികിത്സ തേടി എന്ന് പൊലീസ്.
ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെയാണ് പൊലീസിന് പരാതി കിട്ടിയത്. മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വിദ്യാർത്ഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാർത്ഥി, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലുധിയാനയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ധരംശാലയിലെ ഗവൺമെൻ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. അതിജീവിതയുടേതായി പുറത്തുവന്ന വീഡിയോയിൽ അധ്യാപകൻ്റെ മോശം പെരുമാറ്റം, സഹപാഠികളായ പെൺകുട്ടികളുടെ മോശം പെരുമാറ്റവും വിവരിക്കുന്നുണ്ട്. മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.


