ഇന്നലെയാണ് അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് വീട് ആക്രമിക്കാൻ ശ്രമിച്ചത്
ദില്ലി: ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ആം ആദ്മി പാർട്ടി എം എൽ എ സൗരഭ് ഭരധ്വാജാണ് ഹർജി നൽകിയത്.
ഇന്നലെയാണ് അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് വീട് ആക്രമിക്കാൻ ശ്രമിച്ചത്. കശ്മീർ ഫയൽസ് സിനിമയെ അരവിന്ദ് കെജ്രിവാൾ വ്യാജമെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചെത്തിയ സംഘമാണ് ബാരിക്കേഡ് ഭേദിച്ച് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ശ്രമിച്ചത്.
അക്രമി സംഘം ഗെയ്റ്റിൽ ഛായം ഒഴിക്കുകയും ഗേറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഗെയ്റ്റിനു പുറത്തുണ്ടായിരുന്ന സി സി ടി വി കാമറയും അക്രമികൾ അടിച്ചു തകർത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള ശ്രമത്തിന് ദില്ലി പൊലീസ് കൂട്ട് നിന്നുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
പഞ്ചാബിൽ പരാജയപ്പെട്ടതോടെ ബിജെപി കെജ്‌രിവാളിന് നേരെ വധശ്രമം നടത്തുകയാണെന്നും സിസോദിയ ആരോപിച്ചു. അക്രമികൾ ബാരിക്കേഡ് തകർക്കുകയായിരുന്നു എന്നും, കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ദില്ലി പോലീസ് അറിയിച്ചു.
